
കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള റോഡുകളിലാണ് ടോൾ ഈടാക്കുക. ദേശീയ ഹൈവേ അതോററ്റി ടോൾ പിരിക്കുന്ന മാതൃകയിലാണ് കിഫ്ബിയും ടോൾ പിരിക്കാനൊങ്ങുന്നത്. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. വായ്പ പരിധി വെട്ടികുറച്ചതിനെതിരെ സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ദേശീയ പാതകളിൽ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നൽകണം. എന്നാൽ കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോൾ നൽകിയാൽ മതി. തദ്ദേശ വാസികൾക്ക് ടോൾ ഉണ്ടാകില്ല. ടോൾ പിരിക്കാനായി നിയമ നിർമാണത്തിന് മന്ത്രിസഭാ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.
ടോൾ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വായ്പ സംസ്ഥാന സർക്കാരിൻറെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നു മറുപടി. ദേശീയ പാത അതോറിറ്റിയുടെ ടോൾ വരുമാനമടക്കം കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹച്യത്തിലാണ് കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കം.
കിഫ്ബി കടം അധിക ബാധ്യതയെന്ന് സിഎജി റിപ്പോർട്ടുകൾക്കും കേന്ദ്ര നിലപാടുകൾക്കും പിന്നാലെ പദ്ധതികൾക്ക് വായ്പ കിട്ടാത്ത പ്രശ്നം മറികടക്കാൻ കൂടിയാണ് ടോൾ വഴി തേടുന്നത്. ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഫ്ബി അധികൃതർ പറഞ്ഞു. ഇന്ധന സെസും മോട്ടർ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിർത്ത സിപിഎം നിലപാട് മാറ്റിയതിനാൽ നയപ്രശ്നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം.