
എറണാകുളം തൃപ്പൂണിത്തറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ തുടങ്ങിയ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകൾ പൊലീസ് ശേഖരിക്കും.
മിഹിറിന്റെ ചില സുഹൃത്തുക്കൾ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി. ഈ പേജിൽ നിന്ന് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പൊലീസ് കത്തയച്ചിട്ടുണ്ട്. ഇതിലെ ചാറ്റുകളിൽ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്.
ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.