തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന് മുന്നിൽ പരാതി പ്രവാഹം. അപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണറുടെ മുന്നറിയിപ്പ്. അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾക്ക് വിധേയമാക്കാൻ മോട്ടോർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ലെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി.
എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും സ്ഥിരമായി വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടി.
എട്ട് സീറ്റിൽ കൂടുതൽ ഘടപ്പിച്ച വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്ന സത്യവാങ്മൂലം വാഹന ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്തു നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾ എന്താവശ്യത്തിനായാലും മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടുനൽകുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് (rent a car) നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് (Rent a Cab) എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 50ൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളും (motor Cab) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി ‘റെന്റ് എ മോട്ടോർ സൈക്കിൾ’ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ്. റെന്റ് എ മോട്ടോർ സൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർ സൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ ആണ് പ്രദർശിപ്പിക്കുന്നത്.
ഇത്തരം നിയമപരമായ സംവിധാനങ്ങളിൽ കൂടി അനുവദനീയമായി വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് വാഹനത്തിൻ്റെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവർ ചെയ്യപ്പെട്ടിട്ടുള്ള ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കും. ഇപ്രകാരം യാന്ത്രിക ക്ഷമത പരിശോധിച്ചുറപ്പാക്കിയ വാഹനങ്ങളാണ് പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാടകയ്ക്ക് നൽകാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ സുരക്ഷയെയും സംരക്ഷണത്തെയും കരുതിയാണ് ഇത്തരത്തിൽ നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.