വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

ദമാക്കസ്: വിമതരുടെ മിന്നൽ നീക്കം, അസ്സദ്ദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണത്തിന്‍റെ അടിത്തറയിളക്കിയ 11 ദിവസത്തെ വിമതരുടെ ഓപ്പറേഷൻ. സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത്  കഴിഞ്ഞ 14 വർഷം അധികാരം കൈവിടാതിരിക്കാൻ  ആനടത്തിവന്ന ശ്രമങ്ങൾ കൂടിയാണ്. ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് സിറിയ വിട്ടെന്നാണ് റഷ്യ വ്യക്തമാക്കിയത്.

നാൽപ്പത്തിരണ്ടുകാരനായ അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. പിന്നീട് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും ജുലാനിയുടെ അൽഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭയപ്പെടുത്തുന്നതാണ്.  നവംബർ 27ന് തുടങ്ങി ഡിസംബർ 8ന് അവസാനിച്ച ഹയാത്ത് ‘തഹ്‌രീർ അൽ ഷാമി’ന്‍റെ നീക്കങ്ങളുടെ നാൾവഴികൾ ഇങ്ങനെയാണ്.

നവംബർ 27 ന് സിറിയയുടെ വടക്കൻ പ്രവശ്യയായ അലപ്പോയിൽ സൈന്യത്തിനെതിരെ വിമതരുടെ അപ്രതീക്ഷിത ആക്രമണം നടക്കുന്നു. തുടർ സംഘർഷങ്ങളിൽ 24 മണിക്കൂറിനിടെ 130 പേർ കൊല്ലപ്പെട്ടുവെന്നാണ് സിറിയൻ ഓബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്ക്. ഹയാത്ത് തഹ്‍രീർ അൽ ഷാമിനൊപ്പം പഴയ ഫ്രീ സിറിയൻ ആർമിയുടെ അവശേഷിപ്പുകളും കൂടി ചേർന്നു. നവംബർ 28ന് അലപ്പോയെ ദമാസ്കസുമായി ബന്ധിപ്പിക്കുന്ന ഹൈവേ വിമതർ അടച്ചു. നവംബർ 29ന് അലപ്പോ നഗരത്തിന് നേരേ ബോംബാക്രമണം തുടങ്ങി. റഷ്യൻ യുദ്ധവിമാനങ്ങൾ വരെ സഹായത്തിന് പറന്നെത്തിയെങ്കിലും ഒരൊറ്റ ദിവസം കൊണ്ട് അലപ്പോ വീണു.

നവംബർ മുപ്പതോടെ നഗരം പൂർണമായും വിമതരുടെ നിയന്ത്രണത്തിലായി. സിറിയയുടെ വടക്കൻ ഭാഗത്തെ 80 ചെറുപട്ടണങ്ങളും ഗ്രാമങ്ങളും വിമതർ കൈയ്യടക്കി. ഡിസംബർ ഒന്നിന് അലപ്പോ വീണതായി സ്ഥിരീകരണം. ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ദമാസകസിലെത്തി പ്രസിഡന്റ് ബശ്ശാറുൽ അസ്സദിനെ കണ്ടു, സന്പൂർണ പിന്തുണ പ്രഖ്യാപിച്ചു. സമാധാനം പുലരണമെന്ന് അമേരിക്കയും, ബ്രിട്ടണും ഫ്രാൻസും ജർമ്മനിയും ആവശ്യപ്പെട്ടു. ഡിസംബർ രണ്ടോടെ റഷ്യൻ പ്രസിഡൻ്റ് വ്ലാദമി‍ർ പുടിൻ അസ്സദിന് പിന്തുണ പ്രഖ്യാപിച്ചു.

ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം ഡിസംബർ അഞ്ചിന് സിറിയയിലെ നാലാമത്തെ വലിയ നഗരമായ ഹമ വിമതർ പിടിച്ചെടുത്തു. അധികാരം പിടിച്ചെടുത്ത് കഴിഞ്ഞാൽ പ്രതികാര നടപടികളുണ്ടാകില്ലെന്ന വിമത നേതാവ് മുഹമ്മദ് അൽ ജൊലാനിയുടെ പ്രഖ്യാപനവും അന്നേ ദിവസമെത്തി. ഡിസംബർ ആറിന് വിമതർ പടിഞ്ഞാറൻ സിറിയയിലെ ഹോംസ് നഗരത്തിന് തൊട്ടടുത്തെത്തി. പിന്നാലെ അസ്സദിനെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് എച്ച്ടിഎസ്സിന്റെ പ്രഖ്യാപനം വന്നു, അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ജൊലാനി വ്യക്തമാക്കി.

ഇതോടെ സിറിയൻ സൈന്യത്തിന്റെ ധൈര്യം ചോർന്നു. പല നഗരങ്ങളിൽ നിന്നും സൈന്യം പിന്‍മാറുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഡിസംബർ ഏഴിന് ഹോംസ് വിമതർ പിടിച്ചെടുത്തു. പിന്നാലെ ദമാസ്കസാണ് അടുത്ത ലക്ഷ്യമെന്ന് എച്ച്ടിഎസ് നേതാവിന്റെ പ്രഖ്യാപനം വന്നു. ഡിസംബർ എട്ടിന് ദമാസ്കസിലേക്ക് വിമതർ പ്രവേശിച്ചു. ചെറുത്തുനിൽക്കാൻ പോലും ശ്രമിക്കാതെ സിറിയൻ സൈനികർ യൂണിഫോം ഉപേക്ഷിച്ച് രക്ഷതേടി. 

ദമാക്കസ് പിടിച്ചടക്കിയ വിമതർ പ്രസിഡന്‍റ് ബഷർ അൽ അസദിന്‍റേയും പിതാവിന്‍റെയും പ്രതിമകൾ തകർത്തു. പിന്നാലെ പ്രസിഡന്‍റ്  കൊട്ടാരത്തിലേക്ക് വിമതർ ഇരച്ചുകയറി. പിന്നാലെ അസദ് ദമാസ്കസിൽ നിന്ന് വിമാനം കയറിയതായും റഷ്യയിൽ അഭയം തേടിയെന്ന സ്ഥിരീകരണലവും പുറത്ത് വന്നു. അങ്ങനെ 54 വർഷം നീണ്ട അസ്സദ് കുടുംബത്തിന്റെ സിറിയൻ ഭരണത്തിന്  അവസാനം കുറിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *