
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും. എംഎൽഎയുടെ വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിനേറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ടെന്ന്
മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
ഉമാ തോമസ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അൽപ്പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
അതേസമയം വയറിന്‍റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നുണ്ട്.