വിരമിച്ച ജഡ്ജിമാരുമായി വിശ്വഹിന്ദു പരിഷത്തിന്റെ യോഗം; ചർച്ച വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും, പങ്കെടുത്തത് 30 മുൻ ജഡ്ജിമാർ

വിരമിച്ച ജഡ്ജിമാരുമായി വിശ്വഹിന്ദു പരിഷത്തിന്റെ യോഗം; ചർച്ച വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും, പങ്കെടുത്തത് 30 മുൻ ജഡ്ജിമാർ

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത് സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും വിരമിച്ച 30 ജഡ്ജിമാർ. വഖഫ് ബിൽ ഭേദഗതി, മഥുര- വാരാണസി എന്നിവിടങ്ങളിലെ പള്ളി തർക്കങ്ങൾ എന്നിവയായിരുന്നു ‘വിധി പ്രഘോഷ്ത്’ (ലീഗൽ സെൽ) എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാളും ചർച്ചയിൽ പങ്കെടുത്തു.

ഞായറാഴ്ചയായിരുന്നു ‘വിധി പ്രഘോഷ്ത്’ യോഗം. സംഘപരിവാറുമായി ബന്ധപ്പെട്ട വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ പള്ളികളുടെ അധികാരത്തർക്കം, വഖഫ് ബിൽ ഭേദഗതി, ബിജെപി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിലെ മതം മാറ്റ നിരോധന നിയമം എന്നിവ കോടതികളിലാണ്. ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങൾ, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവർത്തനം, പശുക്കളെ കൊല്ലൽ, വഖഫ് എന്നിവയും ചർച്ചയായെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ജോലിയിൽ നിന്ന് വിരമിച്ചതുകൊണ്ട് ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നായിരുന്നു യോഗത്തിലെ പ്രധാന വാദം. രാജ്യത്തിന്റെ നിർമാണത്തിനായി അവർ ഇനിയും സംഭാവന ചെയ്യണമെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു. അലോക് കുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ തുടങ്ങിയ മുതിർന്ന വിഎച്ച്പി നേതാക്കളും നിരവധി മുൻ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിൻ്റെ ഫോട്ടോകൾ ഞായറാഴ്ച വൈകിട്ട് അർജുൻ രാം മേഘ്‌വാൾ പോസ്റ്റ് ചെയ്തിരുന്നു.

ഇങ്ങനെയുള്ള സമ്മേളനങ്ങൾ പതിവാക്കാനാണ് വിഎച്ച്പിയുടെ നീക്കം. കൂടുതൽ ഹിന്ദുത്വ അജണ്ടകൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് സഹായിക്കുമെന്നാണ് വിഎച്ച്‌പിയുടെ വിലയിരുത്തൽ. നീതിന്യായ സംവിധാനങ്ങളിലേക്ക് നുഴഞ്ഞു കയറാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി വിമർശനങ്ങൾ ഉയരവെയാണ് വിഎച്ച്പിയുടെ യോഗം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *