
ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടി യുവ താരം അഭിഷേക് ശർമ്മ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
തന്റെ പ്രിയപ്പെട്ട ശിഷ്യനായ അഭിഷേക് ശർമ്മയ്ക്ക് ആശംസകളുമായി മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ് രംഗത്തെത്തി. ‘അഭിഷേക്, നീ ഗംഭീരമായി കളിച്ചു. ഇവിടെ തന്നെ, ഇങ്ങനെ തന്നെയാണ് നിന്നെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്’. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യുവരാജ് സിങ് കുറിച്ചത് ഇങ്ങനെ. 2007 ഇൽ നടന്ന ടി 20 ലോകകപ്പിൽ യുവരാജ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറ് പന്തിൽ ആറ് സിസ്‌സറുകൾ അടിച്ചിരുന്നു. അതിനെ ഓർമിപ്പിക്കുന്ന വിധമായിരിന്നു ഇന്നലെ അഭിഷേകിന്റെ പ്രകടനം.
അഭിഷേകിന് മികച്ച പിന്തുണ നൽകിയത് യുവ താരം തിലക് വർമയാണ്. താരം 15 പന്തിൽ 24 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് നൽകി. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 പരമ്പരയ്ക്ക് ഇതോടെ തിരശീല. പരമ്പര രാജകീയമായി തൂക്കിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ സീരീസ് 4 -1 നു ഇന്ത്യ ജേതാക്കളായി. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യക്ക് മൂന്നാം ടി 20 മത്സരം മാത്രമാണ് വിജയിക്കാൻ സാധിക്കാതെ പോയത്. അവസാന മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യമായിരുന്നു കാഴ്ച വെച്ചത്. ഇംഗ്ലണ്ടിനെ 97 റൺസിന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു.