
ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നത് അഭിമാനകരമാണ്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഇന്ന് മാറിയിരിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമവും രാജ്യത്തിൻ്റെ ഈ വളർച്ചയ്ക്ക് കാരണമായി. മികവുറ്റ നേതൃത്വമാണ് ഈ നേട്ടങ്ങൾ സാധ്യമാക്കിയതെന്ന് 78മത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഷ്ട്രപതി വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ആത്മാവിനെ ഉണർത്തിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അഭിവാദ്യം ചെയ്യുകയും വിഭജനത്തിൻ്റെ ഇരുണ്ട ദിനങ്ങൾ അനുസ്മരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണ്. സാമൂഹിക നീതിക്കാണ് നരേന്ദ്ര മോദി സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണ്. സമീപ വർഷങ്ങളിൽ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം ലഭിച്ചിട്ടുണ്ട്. റോഡുകൾ, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ എന്നീ മേഖലകളിൽ വലിയ കുതിച്ചു ചാട്ടം നടത്താനാൻ രാജ്യത്തിനായി. സാമ്പത്തികം, കായികം എന്നീ മേഖലകളിലും മുന്നേറ്റം നടത്തി.. ഒളിമ്പിക്സിലും നേട്ടങ്ങൾ നേടാനായി. സമീപ വർഷങ്ങളിൽ ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. അടുത്ത വർഷം ഗഗൻയാൻ ദൗത്യത്തിൻ്റെ വിക്ഷേപണത്തിനായി നിങ്ങളെല്ലാവരോടൊപ്പം ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ദൗത്യത്തിന് കീഴിൽ ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ പേടകത്തിൽ ഇന്ത്യൻ ബഹിരാകാശ സംഘത്തെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി കൂട്ടിച്ചേർത്തു സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയെ കൂടുതൽ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റി. കൂടുതൽ സുതാര്യതയോടെ, ബാങ്കിങ്, സാമ്പത്തിക മേഖല കൂടുതൽ കാര്യക്ഷമമായി. ഈ ഘടകങ്ങളെല്ലാം അടുത്ത തലമുറയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും കളമൊരുക്കി. അത് ഇന്ത്യയെ വികസിത രാജ്യങ്ങളുടെ കൂട്ടത്തിൽ എത്തിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.ഈ വർഷം ജൂലൈ മുതൽ ഭാരതീയ ന്യായ സംഹിത സ്വീകരിച്ചതോടെ കൊളോണിയൽ കാലഘട്ടത്തിൻ്റെ ശേഷിച്ച ഒരു ഭാഗം കൂടി നീക്കം ചെയ്തു. ശിക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നതെന്ന് 78മത് സ്വാതന്ത്ര്യ ദിനത്തോട് അനുംബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. 78മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വ്യാഴാഴ്ച രാവിലെ ചെങ്കോട്ടയിൽ ആരംഭിക്കും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും