എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

എന്താണ് മൂന്നാർ മോണോ റെയിൽ പദ്ധതിക്ക് സംഭവിച്ചത്? ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ പുനർജനിക്കുമോ?

കൊച്ചി: 100 വർഷം മുമ്പ് നിലച്ചതാണ് മൂന്നാർ – മാട്ടുപ്പെട്ടി മോണോ റെയിലിന്റെ ചൂളംവിളി. ബ്രിട്ടീഷുകാർ ‘ഏഷ്യയുടെ സ്വിറ്റ്സർലാൻഡ്’ എന്ന് വിശേഷിപ്പിച്ച, ഒരുനൂറ്റാണ്ട് മുമ്പത്തെ മൂന്നാറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. സമ്പന്നമായ ആ പഴയ മൂന്നാറിനെ തിരിച്ചു പിടിക്കാൻ അവതരിപ്പിക്കപ്പെട്ട നിരവധി പദ്ധതികളിലൊന്നായിരുന്നു മൂന്നാർ മോണോ റെയിൽ. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പ്രഖ്യാപനം വരികയും ബജറ്റിൽ ഇടംപിടിക്കുകയും ചെയ്ത പദ്ധതിയായിരുന്നു ഇത്. എന്നാൽ 2021നു ശേഷം ഈ പദ്ധതിയെക്കുറിച്ച് കേൾക്കാതായി. വെറുമൊരു ബജറ്റ് പ്രപ്പോസലായി പദ്ധതി ഒടുങ്ങി. എന്താണ് മൂന്നാർ മോണോ റെയിലിന് സംഭവിച്ചത്?

പദ്ധതി ഇങ്ങനെ

ഡാർജിലിങ്ങിലെ ഹിമാലയൻ ട്രെയിൻ സർവീസ് മാതൃകയിൽ മൂന്നാറിൽ മോണോറെയിൽ ഓടിക്കുക എന്നതായിരുന്നു ആശയം. ലോക പൈതൃക റെയിൽവേയിൽ ഇടംപിടിച്ച ഒന്നാണ് ഡാർജിലിങ് ഹിമാലയൻ റെയിൽവേ. കുണ്ടളവാലിയിലൂടെ പോകുന്ന റെയിൽവേ ലൈനിന്റെ 5 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിൽ നവീകരിച്ചെടുക്കാൻ തീരുമാനമായി. അഥവാ പഴയ ബ്രിട്ടീഷ് മൂന്നാറിലെ അതേ പാത പുതുക്കിയെടുക്കും.

പഴയ മൂന്നാർ റെയിൽവേക്ക് 35 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്നു. ആദ്യഘട്ട പദ്ധതി വിജയകരമായാൽ അടുത്ത ഘട്ടങ്ങളിലൂടെ 35 കിലോമീറ്റര്‍ പാത പൂർണമായും പുനരുജ്ജീവിപ്പിക്കാൻ തീരുമാനം വന്നു. 2019ൽ റെയിൽവേ വികസന കോർപറേഷന്റെയും, ടൂറിസം വകുപ്പിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പഠനം നടത്തി.

പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാമെന്നായിരുന്നു സർക്കാരിന്റെ താൽപ്പര്യം. ടാറ്റ ടീ ലിമിറ്റഡ് ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി 2019ൽ അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെളിപ്പെടുത്തി. ടാറ്റ തന്നെയാണ് മുമ്പോട്ടു വന്നതെന്നും ഇനി ചർച്ചകൾ മുമ്പോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാലത്തെ “കുണ്ടള വാലി റെയിൽവേ”യെ പുനരുദ്ധരിക്കുന്നത് സർക്കാരിന്റെ ‘ടോപ് പ്രയോരിറ്റി ലിസ്റ്റി’ൽ ഉള്ള പദ്ധതിയാണെന്ന് മാധ്യമങ്ങളെഴുതി.

munnar mono rail project 2

ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്നാണവർ മൂന്നാറിനെ വിളിച്ചത്.
ഡിടിപിസി ഈ റെയിൽവേ പദ്ധതിയുടെ പ്രാഥമിക പഠനം പൂർ‌ത്തിയാക്കി. 2021ലെ ബജറ്റിൽ മന്ത്രി ടിഎം തോമസ് ഐസക് ഈ പദ്ധതി മുമ്പോട്ടുവെച്ചു. കേരള സ്റ്റേറ്റ് റെയിൽവേ ഡവലപ്മെന്റ് കോർപ്പറേഷൻ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നുണ്ടെന്ന് അന്നത്തെ എംഎൽ രാജേന്ദ്രൻ പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ 2019 മുതൽ 2021ലെ ബജറ്റ് വരെയുള്ള കാലയളവിൽ മാത്രമാണ് ഈ പദ്ധതി ചർച്ച ചെയ്യപ്പെട്ടത്. പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ഇടുക്കിയൊന്നാകെ നോക്കിക്കണ്ടിരുന്നത്.

പ്രശ്നം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി?

മൂന്നാർ മോണോറെയിൽ പദ്ധതി നടപ്പിലാക്കാൻ അന്നത്തെ ദേവികുളം എംഎൽഎ എസ് ഏറെ ഉത്സാഹിച്ചിരുന്നു. എന്നാൽ‌ താൻ എംഎൽഎ പദവി ഒഴിഞ്ഞതിനു ശേഷം പദ്ധതിയുടെ കാര്യത്തിൽ ഒന്നും മുമ്പോട്ടു പോയില്ലെന്ന് രാജേന്ദ്രൻ സമയം മലയാളത്തോട് പറഞ്ഞു. ഈ പദ്ധതി മാത്രമല്ല, മൂന്നാറിനു വേണ്ടി താൻ കൊണ്ടുവന്ന മറ്റ് നിരവധി പദ്ധതികൾ മുമ്പോട്ടു പോയിട്ടില്ല. താൻ എംഎൽഎ ആയിരുന്ന ഘട്ടത്തിലാണ് മൂന്നാറിലെ ഫ്ലൈഓവർ പദ്ധതിയുടെ ആലോചനകൾക്ക് തുടക്കമിട്ടത്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ മൂന്നാറിനെ മികവിലേക്ക് ഉയർത്താൻ ശേഷിയുള്ള ഒരു പദ്ധതിയായിരുന്നു അതെന്ന് എസ് രാജേന്ദ്രൻ പറയുന്നു. പഴയ മൂന്നാർ ബൈപാസ് റോഡിൽ നിന്ന് മാട്ടുപ്പെട്ടി റോഡിലേക്ക് 244 മീറ്റർ ദൂരത്തിലും, ഇവിടെനിന്ന് മുസ്ലിം പള്ളിയുടെ സമീപമുള്ള മറയൂർ റോഡിലേക്ക് 322 മീറ്റർ ദൂരത്തിലും രണ്ട് ഫ്ലൈഓവറുകളാണ് പദ്ധതിയിട്ടത്. മൂന്നാർ ടൗണിനെ ‘നൈറ്റ് സ്ട്രീറ്റ് മാര്‍ക്കറ്റ്’ എന്ന നിലയിൽ മാറ്റാൻ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. രാത്രിയിൽ മുഴുവൻ ഈ സ്ട്രീറ്റിൽ ഷോപ്പിങ് ഉണ്ടാകും. ഈ വികസന പദ്ധതിയും എവിടെയുമെത്തിയില്ലെന്ന് എസ് രാജേന്ദ്രൻ പറയുന്നു. തന്നോടുള്ള എതിർപ്പ് മൂലം താൻ കൊണ്ടുവരാൻ ശ്രമിച്ച പദ്ധതികളും തടഞ്ഞു നിർ‌ത്തുകയാണ് സിപിഎമ്മിന്റെ ഇടുക്കി ജില്ലാ നേതൃത്വവും ചില പ്രാദേശിക നേതാക്കളുമെന്നും രാജേന്ദ്രൻ ആരോപിക്കുന്നു.

munnar floods 2024

എല്ലാം ഒറ്റദിവസം കൊണ്ടാണ് ഇല്ലാതായത്. മൂന്നാർ പട്ടണത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ അന്ന് വെള്ളം പൊങ്ങി.
എന്നാൽ മോണോ റെയിൽ കാര്യത്തിൽ മറ്റുചില പ്രതിസന്ധികൾ വന്നതാണ് പദ്ധതി വൈകാൻ കാരണമെന്ന് ദേവികുളം എംഎൽഎ എ രാജ പറയുന്നു. പദ്ധതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സ്ഥലം സർക്കാരിന്റെ പാട്ടഭൂമിയാണ്. ലീസ് കിട്ടിയിരിക്കുന്നത് ടാറ്റയ്ക്കാണ്. സ്ഥലം വിട്ടുകൊടുക്കാമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട് എന്നല്ലാതെ പദ്ധതിയിൽ പങ്കാളിയാകാമെന്ന് അവർ സമ്മതിച്ചിട്ടില്ലെന്നും രാജ പറയുന്നു. ഈ ഭൂമി ഏറ്റെടുക്കാനും മറ്റ് നടപടികൾക്കുമായി ഫണ്ട് ആവശ്യമുണ്ട്. ഫണ്ടിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് എ രാജ വ്യക്തമാക്കി.

നിലവിൽ കിഫ്ബി പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കാത്തതാണ് പദ്ധതിക്ക് തടസ്സമായിരിക്കുന്നതെന്ന് എ രാജ എംഎൽഎ വ്യക്തമാക്കി. ഇല്ലെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും രാജ വിശദീകരിച്ചു.

ഫ്ലൈഓവർ പദ്ധതിയുടെ മൂന്നാമത്തെ പുതുക്കിയ അലൈൻനെന്റ് കിഫ്ബിക്ക് സമർപ്പിച്ചിട്ടുള്ളതായി എ രാജ എംഎൽഎ പറയുന്നു. മുമ്പത്തെ രണ്ട് അലൈൻമെന്റുകൾ മാറ്റി. ഇനി കിഫ്ബിയുടെ ഫിനാൻഷ്യൽ സാങ്ഷൻ ലഭിച്ചാൽ പ്രോജക്ട് നടപ്പാകും.

100 വർഷം മുമ്പ് ഇല്ലാതായ മൂന്നാർ റെയിൽവേ

1924ലെ മഹാപ്രളയം മൂന്നാറിനെ ഏറെക്കുറെ നാമാവശേഷമാക്കി. അതിസമ്പന്നമായ ഒരു കാലഘട്ടം മൂന്നാറിൽ അതോടെ അവസാനിക്കുകയായിരുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏതോ പടിഞ്ഞാറൻ നഗരമെന്ന പോലെയായിരുന്നു മൂന്നാർ. ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്നാണവർ മൂന്നാറിനെ വിളിച്ചത്. ചെന്നൈ പോലുള്ള നഗരങ്ങളിലെ ചൂടിൽ നിന്ന് രക്ഷതേടിയെത്തുന്ന വരേണ്യരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെക്കൊണ്ട് നിറഞ്ഞിരുന്നു മൂന്നാറിന്റെ പാതകൾ. എല്ലാം ഒറ്റദിവസം കൊണ്ടാണ് ഇല്ലാതായത്. മൂന്നാർ പട്ടണത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ അന്ന് വെള്ളം പൊങ്ങി. എത്രപേർ മരിച്ചുവെന്നതിന് കണക്കൊന്നുമില്ല. വെള്ളം കയറിയ ഭാഗമാണ് പഴയ മൂന്നാർ എന്നറിയപ്പെടുന്നത്. ഇന്നത്തെ മൂന്നാർ നിർമ്മിച്ചത് ഈ മൂന്നാറിൽ നിന്ന് ഒരു കിലോമീറ്റർ‌ അകലെയാണ്.

1902ൽ സ്ഥാപിക്കപ്പെട്ട മൂന്നാർ റെയിൽവേ ആ പ്രളയത്തോടെ ഇല്ലാതായി. പിന്നീടൊരു റെയിൽവേ പദ്ധതിക്ക് ബ്രിട്ടീഷ് ഗവൺമെന്റ് മുതിർന്നില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *