‘ഒരു വാക്കു പറയുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, പഠിച്ചിട്ട് പ്രതികരിക്കാം’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടൻ സിദ്ദിഖ്

‘ഒരു വാക്കു പറയുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, പഠിച്ചിട്ട് പ്രതികരിക്കാം’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടൻ സിദ്ദിഖ്

കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഏതുതരത്തിലാണ് തങ്ങളെ ബാധിക്കുകയെന്ന് വ്യക്തമായ ധാരണയില്ല. ഏതു കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിലും ധാരണയില്ല. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വളരെ സെൻസിറ്റീവായ കാര്യമാണിത്. എന്തെങ്കിലും ഒരു വാക്കു പറയുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ച് അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ വളരെ ദൂഷ്യഫലങ്ങൾ ഉണ്ടാക്കും. റിപ്പോർട്ടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാധ്യമങ്ങളെ കണ്ട് പ്രതികരിക്കും.

സ്ത്രീകൾക്ക് നേരെ വിവേചനവും അതിക്രമവും ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി വേണ്ടതാണ്. ആർക്കാണ് വിവേചനം നേരിട്ടത്, ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. എന്തെങ്കിലും കേട്ടിട്ട് അതിനനുസരിച്ച് പറയാൻ സാധിക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഒരുപാട് പേജുകളുള്ള റിപ്പോർട്ടാണെന്നും എന്തൊക്കെയാണ് അതിൽ പറയുന്നതെന്ന് പഠിച്ച ശേഷം പ്രതികരിക്കാമെന്നും നടൻ ബാബുരാജും പ്രതികരിച്ചു.

സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ചു നിർദേശങ്ങൾ മുന്നോട്ടുവെച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. മൊത്തം 300 പേജുള്ള റിപ്പോർട്ടിലെ വിലക്കപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഒഴിച്ചുള്ള 233 പേജുകളാണ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പുറത്തുവിട്ടിരിക്കുന്നത്. വനിതാ അഭിനേതാക്കളെ ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും നടിമാർ മൊഴി നൽകിയതായി റിപ്പോർട്ട് വിശദമാക്കുന്നു.

സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ്, സിനിമാ മേഖലയിലെ സ്ത്രീകൾ അരക്ഷിതരാണ്, സിനിമയിൽ പുരുഷാധിപത്യമാണ്, നടിമാരുടെ മുറിയുടെ വാതിലുകളിൽ മുട്ടുന്നത് പതിവാണ് തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2017 ജൂലൈയിലാണ് സംസ്ഥാന സർക്കാർ കമ്മറ്റിക്ക് രൂപം നൽകിയത്. റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. 2019 ഡിസംബർ 31നാണ് ഹേമ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *