ഓർമ്മയാകില്ല, വെള്ളാർമലയിൽ പുതിയ സ്കൂൾ കെട്ടിടം ഉയരും; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി, നിർമാണം മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി

ഓർമ്മയാകില്ല, വെള്ളാർമലയിൽ പുതിയ സ്കൂൾ കെട്ടിടം ഉയരും; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി, നിർമാണം മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിനായി നിർമിക്കും. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ കെട്ടിടത്തിനായി നിർമാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിൽ പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാടിനെ പുനർനിർമിക്കാൻ നാം ഒന്നിച്ച് ഇറങ്ങേണ്ടതുണ്ട്. എല്ലാത്തരത്തിലും സർക്കാർ സംവിധാനങ്ങൾ ആ നാടിനൊപ്പം ആണ്. എങ്കിലും ഒരു ആയുസ്സിലെ മുഴുവനും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനോടകം സഹായഹസ്തങ്ങളുമായി എല്ലാ മേഖലയിൽ നിന്നും സുമനസ്സുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ രണ്ട് തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് തസ്തിക മാറ്റം വരുത്തി അനുവദിച്ചത്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഹൃദ്രോഗ ചികിത്സാ രംഗത്ത് നൂതന ചികിത്സ സാധ്യമാക്കാന്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ഈ സര്‍ക്കാര്‍ കാത്ത് ലാബ് സജ്ജമാക്കി കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കാത്ത് ലാബ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാത്ത് ലാബ് സിസിയുവില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *