കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

ലോകത്തിന്റെ വേഗരാജാവിനെ കണ്ടെത്താന്‍ പാരിസ് ഒളിമ്പിക്‌സില്‍ (Paris 2024 Olympics) പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ റൗണ്ടില്‍ (Olympic men’s 100m) ഏറ്റവും മികച്ച എട്ട് താരങ്ങള്‍ അണിനിരന്നപ്പോള്‍ സംഭവിച്ചത് പുതുചരിതം. ഒളിംപിക്‌സില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വേഗമേറിയ പോരാട്ടം അവസാനിച്ചപ്പോള്‍ ആരാണ് വിജയിയെന്ന് സൂചന പോലും ലഭിക്കാത്ത മാരക ഫിനിഷിങ്. സ്റ്റാര്‍ട്ട് അപിന് വെടിയുതിര്‍ന്നപ്പോള്‍ വെടിച്ചില്ല് കണക്കെ ഫിനിഷ് ലൈന്‍ കടന്ന താരങ്ങള്‍ വിജയമാഘോഷിക്കാനാവാതെ കാത്തിരുന്നു, ഫോട്ടോ ഫിനിഷിനായി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന് അമേരിക്കയുടെ നോഹ ലൈല്‍സ് (Noah Lyles) വിജയിച്ചതായി അറിയിപ്പ് വന്നു.

സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നോഹയും നിലവിലെ ലോക ചാമ്പ്യന്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണും (Kishane Thompson) 9.78 സെക്കന്റിലാണ് ഫിനിഷ് ചെയ്ത്. ഫോട്ടോ ഫിനിഷില്‍ നോഹ 9.784 സെക്കന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ 9.789 സെക്കന്റില്‍ കിഷെയ്ന്‍ തോംസണിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 9.81 സെക്കന്റില്‍ ഫിനിഷ് ലൈനിലൂടെ പറന്ന യുഎസ്എയുടെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയാണ് നോഹ ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായത്. അവസാന 10 മീറ്ററില്‍ നോഹ അവിശ്വസനീയ കുതിപ്പ് നടത്തിയാണ് എതിരാളികളെ ഞെട്ടിച്ചത്. അതുവരെ കിഷെയ്ന്‍ തോംസണായിരുന്നു മുന്നില്‍. ഇതോടെ 20 വര്‍ഷത്തിന് ശേഷം 100 മീറ്ററിലെ സ്വര്‍ണം അമേരിക്കയിലെത്തി.

100 മീറ്ററിലും 200 മീറ്ററിലും നിലവിലെ ലോക ചാമ്പ്യനായാണ് നോഹ ഒളിമ്പിക്‌സിനെത്തിയതെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡ് കിഷെയ്ന്‍ തോംസണിന്റെ പേരിലായിരുന്നു. ജമൈക്കന്‍ ട്രയല്‍സില്‍ 9.77 സെക്കന്റിന് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ തോംസണ്‍ നോഹ ഓടിയതിനേക്കാള്‍ 0.04 സെക്കന്റിന് മുന്നിലായിരുന്നു.

തോംസണ്‍ ആദ്യമായാണ് ഒളിമ്പിക് വേദിയില്‍ ഓടുന്നത്. മല്‍സര ശേഷം തോംസണ്‍ ലൈല്‍സിന്റെ പ്രകടനത്തെ വാഴ്ത്തി. മികച്ച വേഗവും ഗംഭീരമായ വിജയം നേടാനുള്ള ഒരു ചാമ്പ്യന്റെ നിര്‍മലമായ നിശ്ചയദാര്‍ഢ്യവും നോഹ പ്രകടമാക്കിയെന്ന് തോംസണ്‍ പറഞ്ഞു. തനിക്ക് സ്വര്‍ണം ലഭിക്കാത്തതിനേക്കാള്‍ വിഷമം, സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ്. ലോകത്തെ മികച്ച താരങ്ങളായിരുന്നു അണിനിരന്നത്. അവര്‍ക്കൊപ്പം മുമ്പ് മല്‍സരിച്ച പരിചയവുമുണ്ടായിരുന്നു. നേരിയ ആത്മവിശ്വാസക്കുറവ് എന്നെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഞാന്‍ ഇന്ന് എന്നെത്തന്നെ തോല്‍പ്പിച്ചു- കിഷെയ്ന്‍ തോംസണ്‍ പറഞ്ഞു.

സെമിയില്‍ നോഹ മൂന്നാം സ്ഥാനത്തായിരുന്നു. 2004 ഒളിമ്പിക്‌സില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനുശേഷം 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ യുഎസ് താരമാണ് നോഹ. നോഹ ആദ്യമായാണ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായിരുന്ന യു.എസിന്റെ ഫ്രെഡ് കെര്‍ലി ഇത്തവണ മൂന്നാംസ്ഥാനത്തായി.

നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ഇത്തവണ 9.85 സെക്കന്റില്‍ അഞ്ചാമതായി. ദക്ഷിണാഫ്രിക്കയുടെ അകാനെ സിംപ് (9.82) ആണ് നാലാമത്. ബോട്‌സ്വാനയുടെ ലെറ്റ്‌സില്‍ ടെബോഗോ (9.86), യുഎസ്എയുടെ കെന്നി ബെഡ്‌നറിക് (9.88), ജമൈക്കന്‍ താരം ഒബ്ലിക് സെവില്ല (9.91) എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തി. മൂന്ന് അമേരിക്കക്കാരും രണ്ട് ജമൈക്കക്കാരും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. 2008, 2012, 2016 വര്‍ഷങ്ങളില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടായിരുന്നു വേഗരാജാവ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *