
കൊച്ചി: സംസ്ഥാനത്ത് പാത ഇരട്ടിപ്പിക്കലിന് പ്രധാന്യം നൽകി കേന്ദ്രം. ഇത്തവണത്തെ യൂണിയൻ ബജറ്റിൽ 1085 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചത്. എറണാകുളം – ഷൊർണൂർ മൂന്നാം പാത ഉൾപ്പെടെയാണ് സംസ്ഥാനത്ത് പുതിയ ട്രാക്കുകൾ വരുന്നത്. കേരളത്തിൽ പുതിയ പാത വരാതെ ട്രെയിനുകളുടെ വേഗത കൂട്ടാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിന് ഒരുങ്ങുന്നത്.ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 3011 കോടി രൂപയായിരുന്നു അനുവദിച്ചത്. ഇതിൽ 1085 കോടിയും പാത ഇരട്ടിപ്പിക്കലിന് മാത്രമാണ്. സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത ഏറ്റവും കുറവുള്ള റീച്ചായ ഷൊര്‍ണൂര്‍ – എറണാകുളം ഭാഗത്ത് മൂന്നാം പാത നിർമിക്കാൻ അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.പുതിയ പാതകൾ വരുന്നതോടെ ട്രെയിനുകളുടെ വേഗത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറവൂര്‍ മുതൽ അമ്പലപ്പുഴ വരെയുള്ള റീച്ചിലാണ് പാത ഇരട്ടിപ്പിക്കലിന് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 500 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക്. രണ്ടാമത് തിരുവനന്തപുരം കന്യാകുമാരി റീച്ചിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കാണ്. 365 കോടി രൂപയാണ് ഇവിടെ.കുമ്പളം തുറവൂര്‍ റീച്ചിൽ 102.5 കോടിയും എറണാകുളം – കുമ്പളം റീച്ചിൽ 105 കോടിയും കുറുപ്പുന്തറ – ചെങ്ങന്നൂര്‍ റീച്ചിൽ 11.5 കോടിയും, അമ്പലപ്പുഴ – ഹരിപ്പാട് റീച്ചിന് 1.2 കോടി രൂപയുമാണ് പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ പാതകളുടെ നിർമാണം പൂർത്തിയാകുമ്പോൾ തന്നെ നിലവിലെ പ്രതിസന്ധിയ്ക്ക് ഒരുപരിധിവരെ പരിഹാരമാകും.തീരദേശ റെയിൽപ്പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ 70 കിലോമീറ്റർ ദൂരത്താണ് ഇരട്ടപ്പാതയാക്കാനുള്ളത്. കുമ്പളം – തുറവൂർ റീച്ചിലെ പ്രവർത്തനങ്ങൾ നേരത്തെ മുന്നോട്ടുപോകുന്നുണ്ട്. എറണാകുളം – കുമ്പളം റീച്ചിൽ നടപടികൾ വേഗത്തിലാണ്. തുറവൂർ – അമ്പലപ്പുഴ റീച്ചിന്‍റെ അന്തിമാനുമതിയായിരുന്നു ലഭിക്കാനുണ്ടായിരുന്നത്. ഈ റീച്ചിനാണ് നിലവിൽ 500 കോടി അനുവദിച്ചത്.പാത ഇരട്ടിപ്പിക്കലിന് പുറമെ ലെവല്‍ക്രോസുകള്‍ക്കുപകരം മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കാന്‍ 44.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 45 ലെവല്‍ക്രോസുകള്‍ക്കുപകരം മേല്‍പ്പാതകളും അടിപ്പാതകളും വരും. അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനുകളുടെ നവീകരണവും സംസ്ഥാനത്ത് നടക്കുന്നുണ്ട്.