
ലോകത്തെ അതിസമ്പന്നൻ ഇലോൺ മസ്കിനെതിരെ ട്രാൻസ്ജെൻഡർ മകൾ വിവിയൻ രംഗത്ത്. ടെലിവിഷൻ അഭിമുഖത്തിലെ മസ്കിൻ്റെ വാക്കുകൾക്കെതിരെയാണ് പ്രതികരണം. അച്ഛൻ തന്നെയല്ല, മറിച്ച് താൻ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്നാണ് വിവിയൻ്റെ മൊഴി. ഇലോൺ മസ്കിന്റെ മകനായ സേവ്യറാണ് ട്രാൻസ്ജെൻ്ററായ വിവിയനായി മാറിയത്. മകനെ വോക് മൈൻഡ് വൈറസ് കൊന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൽ ഇലോൺ മസ്ക് പറഞ്ഞത്.

പ്രതികരണത്തിനായി വിവിയൻ പക്ഷെ അച്ഛൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് സ്വീകരിച്ചില്ല. മാർക് സക്കർബർഗിൻ്റെ ത്രെഡ്‌സിലെ അക്കൗണ്ടിലാണ് വിവിയൻ തനിക്ക് പയാനുള്ള കാര്യങ്ങൾ എഴുതിയത്. ഞാനൊന്നും പറയില്ലെന്ന തെറ്റിദ്ധാരണയായിരുന്നു അദ്ദേഹത്തിനെന്ന് തോന്നുന്നു. എന്നെക്കുറിച്ച് ദശലക്ഷക്കണക്കിന് ആളുകളോട് നുണ പറയുന്നത് മിണ്ടാതെ ഞാൻ കേട്ടിരിക്കില്ല. ഒരിക്കലും തന്നെ അച്ഛൻ സപ്പോർട്ട് ചെയ്തിരുന്നില്ല. വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പെട്ടെന്ന് ദേഷ്യം വരുന്ന അച്ഛൻ ഒട്ടും തന്നെ കെയർ ചെയ്തില്ലെന്നും നാർസിസിസ്റ്റായിരുന്നു എന്നും വിവിയൻ പിന്നീട് ടെലിഫോൺ അഭിമുഖത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് സ്ത്രീകളിലായി ഇലോൺ മാസ്കിനുള്ള 12 മക്കളിൽ ഒരാളാണ് വിവിയൻ. വിവിയൻ്റെ അമ്മ കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണാണ്. മസ്കിൻ്റെ ആദ്യ ഭാര്യയും ഇരവായിരുന്നു. 2004 ലാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികളുണ്ടായത്. ഇവർക്ക് സേവ്യർ എന്നും ഗ്രിഫിൻ എന്നുമായിരുന്നു പേര്. സേവ്യറാണ് പിന്നീട് ട്രാൻസ്ജെൻ്ററായി മാറി വിവിയൻ എന്ന പുതിയ പേര് സ്വീകരിച്ചത്. അച്ഛൻ മസ്കിൻ്റെ പേര് തൻ്റെ പേരിൽ നിന്ന് വിവിയൻ നീക്കം ചെയ്തു. പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാൻ അനുവാദം തേടി വിവിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് ഉള്ളത്.

മകൻ്റെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട സമ്മതപത്രത്തിൽ മകൻ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലാണ് ഒപ്പിട്ടതെന്നായിരുന്നു ഇലോൺ മസ്കിൻ്റെ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നടക്കം കിട്ടുന്ന പുരോഗമന ചിന്തകളെ തുടർന്ന് പ്രായപൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾ ഇത്തരം കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും ഇതിനായി വാദിക്കുന്നവരെ ജയിലിലിടക്കണമെന്നും ടിവി അഭിമുഖത്തിൽ മസ്ക് പറഞ്ഞിരുന്നു.
