തിരഞ്ഞെടുപ്പില്‍ കുടുംബത്തെ മറന്ന് സുരേഷ് ഗോപിക്കൊപ്പം ഒരു വീട്ടില്‍ ഉണ്ടുറങ്ങി; സഹോദരനെപ്പോലെ കൂടെനിന്നു; വിജയത്തിന് ശേഷം സ്വഭാവം മാറി; കേന്ദ്രമന്ത്രിക്കെതിരെ സന്തതസഹചാരി

തിരഞ്ഞെടുപ്പില്‍ കുടുംബത്തെ മറന്ന് സുരേഷ് ഗോപിക്കൊപ്പം ഒരു വീട്ടില്‍ ഉണ്ടുറങ്ങി; സഹോദരനെപ്പോലെ കൂടെനിന്നു; വിജയത്തിന് ശേഷം സ്വഭാവം മാറി; കേന്ദ്രമന്ത്രിക്കെതിരെ സന്തതസഹചാരി

തൃശൂരില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന പാല സ്വദേശിയായ ബിനു പുളിക്കക്കണ്ടം ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടുത്ത മാധ്യമസുഹൃത്തുക്കളില്‍ നിന്നും വരെ… എന്തേ ബിജുവിനെ ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കാപ്പം കാണാത്തതെന്ന് . കേന്ദ്രമന്ത്രിയായപ്പോള്‍ നിങ്ങള്‍ തമ്മില്‍ അകന്നോയെന്ന് … സത്യമാണ്. ഒരു നിഴല്‍ പോലെ കൂടെ നിന്ന ഞാന്‍ എങ്ങനാ സുരേഷ് ഗോപിയില്‍ നിന്നകന്നതെന്ന ചോദ്യം ഞാന്‍ തന്നെ എന്നോടു ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു.
സത്യമായും ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൊടുക്കല്‍വാങ്ങലിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. എന്തും തുറന്നു പറയാനുളള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്.

ഇദ്ദേഹത്തിന്റെ സ്വഭാവ വിശേഷം കാരണം ഇലക്ഷന്‍ പ്രചരണ വേളയില്‍ അടക്കം പല ദിവസങ്ങളിലും ഊണും കാപ്പിയും മുടങ്ങിയ ഹതഭാഗ്യനാണ് ഈ എളിയവനായ ഞാനും… പക്ഷേ അതെന്റെ കടമയായി മാത്രമേ കരുതിയിരുന്നുള്ളൂ… ഒന്നും തിരിച്ചു പ്രതീക്ഷിച്ചിരുന്നുമില്ല.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് സൗഹൃദം തുടങ്ങിയത് സുരേഷ് ഗോപി ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകുമെന്ന് പ്രതീക്ഷിച്ചുമല്ലായിരുന്നു. അത്രയ്ക്കായിരുന്നു ഞങ്ങള്‍ തമ്മിലെ സ്‌നേഹബന്ധം.
എന്നാല്‍ ജയത്തിനു ശേഷം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ , പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസം എനിക്കും അനുഭവപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡെല്‍ഹിക്കു പോയതു പോലും ചാനലുകളിലൂടെയാണ് അറിയേണ്ടി വന്നത്.

തെരഞ്ഞെടുപ്പു വേളയില്‍ 3 മാസത്തോളം കുടുംബത്തെ മറന്ന് എസ്ജി ക്കൊപ്പം തൃശ്ശൂരില്‍ ഒരു വീട്ടില്‍ ഉണ്ടുറങ്ങി , ഒരേ വാഹനത്തില്‍ യാത്ര ചെയ്ത് സഹോദരനെ പോലെ കൂടെ നിന്ന ഒരാളെന്ന നിലയില്‍ , പിന്നീട് അദ്ദേഹത്തില്‍ നിന്നും മനപൂര്‍വ്വമായി എന്ന് പറയുന്നില്ലായെങ്കിലും ഉണ്ടായ പെരുമാറ്റം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. മനസ്സിന് വലിയ മുറിവേറ്റുവെന്നത് സത്യം.
അദ്ദേഹത്തിന്റെ വിജയത്തില്‍ പാര്‍ട്ടിയ്‌ക്കൊപ്പം വളരെ വളരെ ചെറിയ പങ്ക് വഹിക്കുവാന്‍ എനിക്കും കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. അത് ഇനി സാക്ഷാല്‍ സുരേഷ് ഗോപി വിചാരിച്ചാലും ഇല്ലാതാക്കാനുമാവില്ല.

ഒരകലമിട്ട് നില്‍ക്കുവാനാണ് ഞാനിനി ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ പൊതിയാന്‍ , സ്വീകരിക്കാന്‍ , സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ ഒരുപാടൊരുപാട് പേര്‍ മത്സരിക്കുന്നത് കാണുന്നുണ്ട്. സന്തോഷം ..! ഞാനദ്ദേഹത്തെ സ്‌നേഹിച്ചത് കേന്ദ്രമന്ത്രി പദമോ എംപി സ്ഥാനമോ സൂപ്പര്‍സ്റ്റാര്‍ പദവിയോ കണ്ടല്ലാ… കൂടെ കണ്ടാലും ഇല്ലെങ്കിലും ആ സ്‌നേഹം മനസ്സില്‍ എക്കാലവും ഉണ്ടാവുക തന്നെ ചെയ്യും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *