തോല്‍വിക്ക് കാരണം; ‘സ്പിന്നിനെ നന്നായി കളിച്ചില്ല, സ്വീപ്പ് ഷോട്ടുകള്‍ കളിച്ചില്ല’; പ്രതികരിച്ച് രോഹിത് ശര്‍മ

തോല്‍വിക്ക് കാരണം; ‘സ്പിന്നിനെ നന്നായി കളിച്ചില്ല, സ്വീപ്പ് ഷോട്ടുകള്‍ കളിച്ചില്ല’; പ്രതികരിച്ച് രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലങ്കയുടെ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിടുന്നതില്‍ ടീം പരാജയപ്പെട്ടുവെന്നും വേണ്ടത്ര സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ പരമ്പര 2-0 നാണ്‌ ശ്രീലങ്ക സ്വന്തമാക്കിയത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടുന്നത്. അവിഷ്‌ക ഫെര്‍ണാണ്ടോയുടെ 96 റണ്‍സിന്റെയും ദുനിത് വെല്ലലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവിലാണ് ശ്രീലങ്ക മൂന്നാമത്തെ മത്സരത്തില്‍ 110 റണ്‍സിന് വിജയിച്ച് കയറിയത്.

ലങ്കന്‍ ബാറ്റര്‍മാര്‍ സ്വീപ്പ് ഷോട്ടുകള്‍ അടിക്കുന്നതിലും അവസരങ്ങള്‍ നന്നായി ഉപയോഗിക്കുന്നതിലും സ്ഥിരത പുലര്‍ത്തിയെന്നും എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞു.

‘അവര്‍ സ്വീപ്പുകളുമായി സ്ഥിരത പുലര്‍ത്തി, അവരുടെ അവസരങ്ങള്‍ മുതലെടുത്തു. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, ഞങ്ങള്‍ വേണ്ടത്ര സ്വീപ്പുകളോ റിവേഴ്‌സ് സ്വീപ്പുകളോ പാഡില്‍ സ്വീപ്പുകളോ കളിച്ചില്ല, അതായിരുന്നു വ്യത്യാസം. കുഷാല്‍ മെന്‍ഡിസിനെയും അവിഷ്‌ക ഫെര്‍ണാണ്ടോയെയും നോക്കിയാല്‍ അവര്‍ പന്തിന്റെ ടേണ്‍ ഉപയോഗിക്കുകയും സ്വീപ്പ് ചെയ്യുകയും ചെയ്തു, ഫില്‍ഡില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതില്‍ മികവ് കാണിച്ചു.

എന്നാല്‍ ഞങ്ങള്‍ അങ്ങനെയായിരുന്നില്ല, ഇന്ത്യ സ്പിന്നിനെതിരെ ആധിപത്യം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു, ടീം ലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെ സമ്മര്‍ദം നേരിട്ടു. സ്പിന്നിന്റെയും ടേണിങ് പിച്ചുകളിലും കളിക്കുമ്പോള്‍ പന്തിനെ നേരിടുന്നതില്‍ താരങ്ങള്‍ക്ക് സ്വന്തം വഴികള്‍ കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ‘രോഹിത് പറഞ്ഞു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *