നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

നാളെ 4 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

അതെസമയം ഇന്ന് മൂന്ന് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് യെല്ലോ അലേർട്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഓറഞ്ച് അലേർട്ട് യെല്ലോ അലേർട്ടായി. കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളിലും ഇന്ന് ഓറഞ്ച് അലേർട്ടാണ് ഇന്നലത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതും പിൻവലിച്ചിട്ടുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഇന്ന് യെല്ലോ അലേർട്ടാണ്.

നാളെ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മറ്റിടങ്ങളിലെല്ലാം ഗ്രീൻ അലേർട്ടാണ്. മിതമായ മഴയ്ക്കാണ് സാധ്യത.

വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഈ ചക്രവാത ചുഴി മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 19-20 വരെ അതി ശക്തമായ ശക്തമായ മഴയ്ക്കും, ആഗസ്റ്റ് 18-21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 22/08/2024 വരെയാണ് വിലക്ക്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഓരോ മൂന്ന് മണിക്കൂർ ഇടവിട്ട് കാലാവസ്ഥാ വകുപ്പ് ‘നൗകാസ്റ്റ്’ എന്ന കാലാവസ്ഥാ പ്രവചനവും നടത്തുന്നുണ്ട്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ഇതിൽ അറിയാൻ കഴിയും. ദുരന്ത നിവാരണ വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട് .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *