ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. അതിനിടെ, ചില ഹിന്ദു ക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ മുസ്ലീം സമുദായാംഗങ്ങളും രംഗത്തുവരുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഏകദേശം എട്ടു ശതമാനത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറെയും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെയുമാണ് പിന്തുണച്ചിരുന്നത്. വിദ്യാ‍ർഥി പ്രക്ഷോഭം വൻ സംഘർഷത്തിലേക്ക് വഴിമാറിയതിന് പിന്നാലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന രാജ്യംവിട്ടെങ്കിലും അക്രമസംഭവങ്ങൾ തുടരുകയാണ്. പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അവാമി ലീഗ് നേതാക്കളുടെ വീടുകൾ, ഹിന്ദു ക്ഷേത്രങ്ങൾ തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം തുടരുന്നത്.


ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ തിങ്കളാഴ്ച മുതൽ ആക്രമിക്കപ്പെടുന്നതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വാ‍ർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. 300 ഓളം വീടുകൾ ആക്രമിക്കപ്പെട്ടു. ഇതിൽ ഏറെയും ഹിന്ദുക്കളുടെ വീടുകളാണെന്നാണ് റിപ്പോർട്ടിലുള്ളത്. 20 ഓളം ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതായും 40 ഓളം പേർക്ക് പരിക്കേറ്റതായും സംഘടനയുടെ ജനറൽ സെക്രട്ടറി റാണ ദാസ്ഗുപ്ത പറഞ്ഞു. അതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപി നേതാവുമായ താരിഖ് റഹ്മാൻ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മാധ്യമപ്രവർത്തക‍ർ, കലാകാരന്മാ‍ർ എന്നിവർക്കുനേരെയും ആക്രമണം ഉണ്ടായി. ഡെയ്‍ലി ഖോബോർപത്രയുടെ മാധ്യമപ്രവർത്തകനായ പ്രദീപ് കുമാർ ഭൗമിക് ആൾക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്യത്താകെ വിവിധ സംഭവങ്ങളിലായി 25 മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായി. ധാക്കയിൽ ബംഗ്ലാദേശി ഗായകനായ രാഹുൽ ആനന്ദയുടെ വീടിനുനേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തിൻ്റെ സംഗീത ഉപകരണങ്ങളം ഫ‍ർണീച്ചറുകളും അഗ്നിക്കിരയാക്കി.

അതേസമയം ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അയൽരാജ്യത്തെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ നയതന്ത്ര കാര്യാലയങ്ങൾ വഴി ഇന്ത്യൻ പൗരന്മാരെ ബന്ധപ്പെട്ടുവരുന്നതായും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. 19,000 ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക്. ഇതിൽ 9,000 പേരും വിദ്യാർഥികളാണ്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ ഏറെപ്പേരും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *