ബിജെപിയിൽ പിടിമുറുക്കും ആർഎസ്എസ്; മടങ്ങിയെത്തി രാം മാധവ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഇൻ ചാർജ്

ബിജെപിയിൽ പിടിമുറുക്കും ആർഎസ്എസ്; മടങ്ങിയെത്തി രാം മാധവ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഇൻ ചാർജ്

Jammu Kashmir Election 2024: ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുതിർന്ന ആർഎസ്എസ് നേതാവും. ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ നിയമിച്ചു. നേരത്തെ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിട്ടുള്ള രാം മാധവ് ഒരിടവേളയ്ക്ക് ശേഷമാണ് പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാം മാധവിനെ 2020 സെപ്റ്റംബറിൽ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ജെപി നദ്ദ ദേശീയ അധ്യക്ഷസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാം മാധവിൻ്റെ പടിയിറക്കം. ജനറൽ സെക്രട്ടറിയായിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ജമ്മു കശ്മീരിൻ്റെയും ഇൻചാർജുമായിരുന്നു രാം മാധവ്. ജമ്മു കശ്മീരിൽ ബിജെപി – പിഡിപി സഖ്യ സർക്കാർ അധികാരത്തിലേറിയതിന് പിന്നിലും രാം മാധവ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

അതേസമയം ആർഎസ്എസിൽ നിർണായക സ്വാധീനമുള്ള രാം മാധവിൻ്റെ മടങ്ങിവരവ് ആർഎസ്എസ് ബിജെപിയിൽ സ്വാധീനം ശക്തമാക്കുന്നുവെന്ന സൂചന കൂടിയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് ആർഎസ്എസിൻ്റെ സഹായം ആവശ്യമില്ലെന്ന തരത്തിൽ ജെപി നദ്ദ അടുത്ത കാലത്ത് നടത്തിയ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നദ്ദയുടെ പ്രസ്താവനയിൽ ആർഎസ്എസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാം മാധവിൻ്റെ മടങ്ങിവരവെന്നത് ശ്രദ്ധേയമാണ്. അതേസമയം രാം മാധവിന് പുറമേ കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയെയും തെരഞ്ഞെടുപ്പ് ഇൻ ചാർജായി നിയമിച്ചു.

രാഹുൽ ഗാന്ധിയും ഖാർഗെയും ജമ്മു കശ്മീരിലേക്ക്

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കശ്മീരിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന ഇരുവരും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും.

ജമ്മു, ശ്രീനഗർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രാഹുലും ഖാർഗെയും പാർട്ടി പ്രവർത്തകരുമായും ഓഫീസ് ഭാരവാഹികളുമായും സംസാരിക്കും. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ നാഷണൽ കോൺഫറൻസ് താത്പര്യം പ്രകടിപ്പിച്ചതായി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരീഖ് ഹമീദ് ഖാര അറിയിച്ചിട്ടുണ്ട്. സമാന തലത്തിൽ പിഡിപിയുമായി ചർച്ച നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

ജമ്മു കശ്മീരിലെ 90 നിയമസഭാ സീറ്റുകളിലേക്ക് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം 25നും മൂന്നാംഘട്ടം ഒക്ടോബർ ഒന്നിനുമായി നടക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ 20ന് ആദ്യഘട്ട വോട്ടെടുപ്പിൻ്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *