വയനാട്ടിൽ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കാൻ ഉന്നതസംഘമെത്തും

വയനാട്ടിൽ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കാൻ ഉന്നതസംഘമെത്തും

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തില്‍ താൽക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.

സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്‍റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ടീമുകള്‍ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തുമെന്നും ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി.

നിലവില്‍ കാണാതായ138 പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയും രക്തസാമ്പിളിന്‍റെ ശേഖരണവും പൂര്‍ത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ഒമ്പതാം ദിനത്തില്‍ നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. വയനാട്ടില്‍ നിന്ന് ഒന്നും നിലമ്പൂരില്‍ നിന്ന് മൂന്നും ശരീര ഭാഗങ്ങളും തെരച്ചില്‍ സംഘങ്ങള്‍ കണ്ടെടുത്തു. ഇതോടെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നിങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.

പുഞ്ചിരിമട്ടം മേഖലയില്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ സര്‍വേ ടീമിന്‍റെ നേതൃത്വത്തില്‍ മാപ്പിങ് നടത്തിയായിരുന്നു പരിശോധന. കഡാവര്‍ ഡോഗുകളെ കൂടി ഉള്‍പ്പെടുത്തി നടത്തിയ തെരച്ചിലില്‍ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് സ്ഥലശുചീകരണവും നടത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *