24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

24 ടൺ ഭാരം വഹിക്കും, എന്താണ് ബെയ്‌ലി പാലം? ഇന്ത്യയില്‍ ആദ്യം സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് നിർമിച്ചതും കേരളത്തിൽ

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തിൽ ഒറ്റുപ്പെട്ടുപോയ മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി ഉടൻ സജ്ജമാകും. ഇന്നലെ രാത്രി വൈകിയും പാലത്തിന്‍റെ നിർമാണത്തിലായിരുന്നു രക്ഷാപ്രവർത്തകർ. ബെയ്‌ലി പാലം സജ്ജമാക്കുന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗതയിലാകും. പാലങ്ങൾ ഒലിച്ചുപോവുകയും തകർന്നുവീഴുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം കേൾക്കുന്ന വാർത്തയാണ് സൈന്യം ബെയ്‌ലി പാലം നിർമിച്ചു എന്നത്. യഥാർഥത്തിൽ എന്താണ് ബെയ്‌ലി പാലം എന്നറിയാം.

വലിയ ചരിവുള്ളതോ ദുര്‍ഘടമോ ആയ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമിക്കുന്നത്. മുമ്പുതന്നെ നിർമിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ബെയ്‌ലി പാലം നിർമിച്ചത് കേരളത്തിൽ തന്നെയാണ്. പമ്പാ നദിക്കു കുറുകെയായിരുന്നു ഇത്. പത്തനംതിട്ട റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കടന്നത്. 1996 നവംബര്‍ എട്ടിനാണ് റാന്നിയില്‍ സൈന്യം ബെയിലി പാലം നിർമിക്കുന്നത്.

ഏറ്റവും ഉയരത്തില്‍ നിർമിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. രാജ്യത്ത് ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിതു നിര്‍മ്മിച്ചത്. അതിനു 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയാണ് ഇത് സ്ഥാപിച്ചത്.

1942ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാള്‍ഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലായിരുന്നു ബ്രിട്ടിഷ് സൈന്യത്തിനായി ബെയിലി പാലം നിർമിച്ചത്. ബ്രിട്ടിഷുകാര്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങള്‍. ബ്രിട്ടിഷ്, കനേഡിയന്‍, അമേരിക്കന്‍ കരസേനയാണിന്ന് ഇത്തരം പാലങ്ങള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയില്‍ തിരച്ചില്‍ അതീവ ദുഷ്‌കരമാക്കുന്നത് ചെളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടര്‍ന്ന് മണ്ണില്‍ കാലുറപ്പിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വീടുകള്‍ക്ക് മുകളില്‍ വന്‍തോതില്‍ ചെളിയും, കൂറ്റന്‍പാറകളും അടിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തെരച്ചില്‍ ഫലപ്രദമാക്കാന്‍ യന്ത്രങ്ങള്‍ അനിവാര്യമാണ്. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് യന്ത്രങ്ങൾ എത്തിക്കാൻ ബെയ്‌ലി പാലം അത്യാവശ്യമാണ്.

മുണ്ടക്കൈയിൽ 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലമാണിത്. നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാനം വഴി എത്തിച്ച സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *