ആസാമില്‍ സര്‍ക്കാര്‍ തസ്തികകളിലേക്ക് പരീക്ഷ; ഭുവനേശ്വറില്‍ വര്‍ഗീയ കലാപം; രണ്ടിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ആസാമില്‍ സര്‍ക്കാര്‍ തസ്തികകളിലേക്ക് പരീക്ഷ; ഭുവനേശ്വറില്‍ വര്‍ഗീയ കലാപം; രണ്ടിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ആസാമിലും ഒഡീഷയിലെ ഭുവനേശ്വറിലും ഇന്റര്‍നെറ്റിന് താത്ക്കാലിക നിരോധനം. സര്‍ക്കാര്‍ തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നതിനെത്തുടര്‍ന്നാണ് ആസാമില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30വരെ ഇന്റര്‍നെറ്റ് തടസപ്പെടും. ശനിയാഴ്ചയാണ് ഇന്റര്‍നെറ്റ് നിരോധനം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പരീക്ഷയിലെ തിരിമറി തടയാനാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് സ്റ്റേറ്റ് ലെവല്‍ റിക്രൂട്ട്മെന്റ് കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഗ്രേഡ് മൂന്ന് വിഭാഗത്തിലേക്കാണ് പരീക്ഷ നടക്കുന്നത്. ഏഴ് ലക്ഷത്തിലധികം പേര്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വര്‍ഗീയ സന്ദേശത്തിനു പിന്നാലെ ഭുവനേശ്വറിലെ ഭദ്രക് ജില്ലയിലെ സാന്തിയയില്‍ ഇരു മതവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതോടെ മേഖലയില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

വാട്‌സാപ്, ഫേസ്ബുക്, മൊബൈല്‍ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കു നിരോധനമുണ്ട്. വര്‍ഗീയ സന്ദേശം വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മതവിഭാഗം ജില്ലാ ആസ്ഥാനത്തേക്കു നടത്തിയ റാലി അക്രമാസക്തമായിരുന്നു.

അനുമതിയില്ലാതെ നടത്തിയ റാലി തടഞ്ഞ ഡിഎസ്പി ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഭദ്രക് തഹസീല്‍ദാറിന്റെ വാഹനവും കല്ലേറില്‍ തകര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭദ്രക് ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *