ക്യൂബ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; ഇറാനും സിറിയക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; നടപടിക്കെതിരെ 73 രാജ്യങ്ങളിലെ പ്രതിനിധികള്‍; യുഎസിനെതിരെ പ്രതിഷേധം

ക്യൂബ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; ഇറാനും സിറിയക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; നടപടിക്കെതിരെ 73 രാജ്യങ്ങളിലെ പ്രതിനിധികള്‍; യുഎസിനെതിരെ പ്രതിഷേധം

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ക്യൂബയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക. അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി 73 രാജ്യങ്ങളിലെ 600 ജനപ്രതിധികള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ ഒഴലുന്ന ക്യൂബയെ അമേരിക്ക കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

പുരോഗമനരാഷ്ട്രീയം പിന്തുടരുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് ജനപ്രതിധികള്‍ സംയുക്ത പ്രസ്താവനയിറക്കിയത്.

യുഎസ് നടപടി ക്രൂരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. ക്യൂബന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇത്തരം വിശേഷണം ക്യൂബയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ സ്വന്തം രാജ്യങ്ങളുടെ പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും എംപിമാര്‍ വ്യക്തമാക്കി.

ഇറാന്‍, സിറിയ, ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നാണ് അമേരിക്കയുടെ നിലപാട്. ബ്രിട്ടനിലെ ലേബര്‍ പാര്‍ടി മുന്‍ നേതാവും ജനപ്രതിനിധിയുമായ ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ക്യൂബയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ക്ക് ഇത് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത് ക്യൂബയുടെ സമ്പത്ത് വ്യവസ്ഥയെ ഉള്‍പ്പെടെ ബാധിക്കുമെന്നും തുടര്‍ന്ന് ക്യൂബന്‍ ജനതയുടെ ജീവിത സാഹചര്യങ്ങളെയും സാരമായി ബാധിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒബാമ പ്രസിഡന്റായിരുന്ന 2015 കാലയളവില്‍ ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നുവെങ്കിലും 2021ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ക്യൂബയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ഭരണകൂടം ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുമില്ല.

ക്യൂബ ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക, ഊര്‍ജ, മാനുഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കന്‍ നയവും കടുത്ത ഉപരോധവുമാണ്. ഉപരോധം തുടരുന്നത് ക്യൂബയിലെ ദാരിദ്ര്യത്തോടും പട്ടിണിയോടുമുള്ള പ്രതികരണമായാണെന്ന് ന്യായീകരിക്കുമ്പോഴും ഉപരോധത്തിന്റെ ലക്ഷ്യം ക്യൂബന്‍ ജനതയെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണെന്ന് അമേരിക്ക തന്നെ സമ്മതിക്കുന്നുണ്ട്. പ്രസിഡന്റ് ബൈഡന്‍ ക്യൂബയെ വിളിക്കുന്നത് പരാജയപ്പെട്ട രാജ്യമെന്നാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *