ഹൈറേഞ്ചിലെ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

ഹൈറേഞ്ചിലെ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

ഇടുക്കിയിൽ അവധിക്കകച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർകാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് പിടിയിലായത്. ഇയാൾ നാലുമാസമായി ഒളിവിലായിരുന്നു. കർഷകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങുകയായിരുന്നു പ്രതി.

അടിമാലി എസ്.ഐ ജിബിൻ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിൽ നിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെ മുഹമ്മദ് നസീറിനെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ കുതറിമാറാൻ ശ്രമിച്ച ഇയാളെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ. ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് മുഹമ്മദ് നസീർ തട്ടിപ്പ് നടത്തിയത്.

2023 ഒക്ടോബറിൽ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ച് തുടങ്ങിയ മുഹമ്മദ് നസീർ ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽ നിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞഞ കർഷകരെ വിശ്വസിപ്പിച്ചു. മുഹമ്മദ് നസീർ ആദ്യ രണ്ടുമാസം കൂടുതൽ തുകയും കർഷകർക്ക് നൽകി.

ഇവിടെ നിന്നാണ് തട്ടിക്ക ആരംഭിക്കുന്നത്. മുഹമ്മദ് നസീറിനെ വിശ്വസിച്ച കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു കൊടുത്തു. ഏലയ്ക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈരസീതുമായി എത്തിയാൽ പണം നൽകാമെന്ന് മുഹമ്മദ് നസീർ വാഗ്ദാനം നൽകി.

ജൂലായിലാണ് മുഹമ്മദ് നസീർ കർഷകരിൽ നിന്നും അവസാനമായി ഏലയ്ക്ക എടുത്തത്. തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. പിന്നാലെ കർഷകർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1400-ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികളാണ് മുഹമ്മദ് നസീറിനെതിരെ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളത്തൂവൽ സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതിയുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *