
വെളിച്ചത്തിന്റെ അത്ഭുത ചരിത്രം:
വിളക്കിൽ നിന്നുമുള്ള വെളിച്ചം ഒരു കൃത്രിമ പ്രകാശമാണ്. തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം കിട്ടാനായി കണ്ടുപിടിക്കപ്പെട്ട ഉപകരണം ആണ് വിളക്ക്. വിളക്കുകളുടെ ചരിത്രം ആദിമ മനുഷ്യരുടെ കാലഘട്ടത്തിൽ തീയുടെ കണ്ടുപിടിത്തത്തോടെ തന്നെ തുടങ്ങിയിരുന്നു. കമ്പുകളും പുല്ലും കൂട്ടിയിട്ടു തീക്കുണ്ഡം ഉണ്ടാക്കിയ കാലത്തിനു ശേഷം, ഗുഹാമധ്യത്തിൽ ഒരു തീജ്വാല പിന്നീട് നിരന്തരമായി പരിപാലിക്കപ്പെട്ടിരുന്നു, ഇത് അവർക്കു ആഹാരം പാകം ചെയ്യാനും ചൂടിനും മാത്രമല്ല, അവരുടെ വാസസ്ഥലത്ത് പ്രകാശം ചൊരിയാനും ഉപകരിച്ചു.
പിന്നീട് ആയിരിക്കാം, മധ്യത്തിൽ നിന്നുമാത്രമല്ല, വശങ്ങളിൽ നിന്നും പ്രകാശം വേണമെന്നും അതുപോലെ ഇരുട്ടത്ത് സഞ്ചരിക്കുവാൻ വെളിച്ചം വേണമെന്നും ചിന്തകൾ വന്നുതുടങ്ങിയത്. ഇത്തരം ആവശ്യങ്ങൾ ഗുഹയുടെ വിള്ളലുകളിൽ ഉറപ്പിക്കാവുന്നതും അതുപോലെ കയ്യിൽ കൊണ്ടുനടക്കാവുന്നതും ആയ പന്തങ്ങളുടെ ആവിർഭാവത്തിലെത്തി.പിന്നീട് പൊള്ളയായ പാറക്കഷണങ്ങൾക്കുള്ളിലും മൃഗങ്ങളുടെ പുറം തോടുകൾക്കുള്ളിലും മൃഗക്കൊഴുപ്പ് മറ്റു വസ്തുക്കളുമായി കുഴച്ചു ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് മൺപാത്രങ്ങൾ, അലബാസ്റ്റർ, ലോഹങ്ങൾ എന്നിങ്ങനെ പല കണ്ടുപിടിത്തങ്ങളും വന്നു. എണ്ണ വിളക്കുകൾക്കുള്ള ഇന്ധനങ്ങൾ മൃഗക്കൊഴുപ്പുകളും സസ്യ എണ്ണകളും ആയിരുന്നു. വാൾനട്ട്, ബദാം, കുക്കുയി, എള്ള്, ഒലിവ്, കാസ്റ്റർ, ഫ്ളാക്സ് പോലുള്ള വൈവിധ്യമാർന്ന സസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വെണ്ണ, നെയ്യ്, മത്സ്യ എണ്ണ, സ്രാവ് കരൾ, തിമിംഗലം ബ്ളാബ്ബർ, സീൽ, മെഴുക് എന്നിവയും വ്യാപകമായി ഉപയോഗിച്ചിരുന്നു.2015-ൽ പുറത്തിറങ്ങിയ സിനിമയായ “ഇൻ ദി ഹാർട്ട് ഓഫ് ദ സീ” യിൽ തിമിംഗല വേട്ടയും എണ്ണ ശേഖരണവും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആവറേജ് വലിപ്പമുള്ള ഒരു തിമിംഗലത്തിൽ നിന്നും 2000 ലിറ്റർ എണ്ണ പ്രോസസ്സ് ചെയ്തെടുക്കാമായിരുന്നു. തിമിംഗല എണ്ണയുടെ ലഭ്യത കുറഞ്ഞതിനുശേഷം വിളക്കുകൾക്കുള്ള ആദ്യത്തെ കത്തുന്ന ദ്രാവക ഇന്ധനമായിരുന്നു ടർപേന്റൈൻ, എത്തനോൾ എന്നിവയുടെ മിശ്രിതമായ കാംഫൈൻ.
മെഴുകുതിരി വിളക്കുകൾ സമ്പന്നരുടെ വീടുകളിലും ദേവാലയങ്ങളിലും ഉപയോഗിക്കുന്നുണ്ടായിരുന്നു. മെഴുകുതിരികൾ ആദ്യം മൃഗങ്ങളുടെ കൊഴുപ്പിൽ (tallow) നിന്നാണ് നിർമ്മിച്ചത്. തുടർന്ന് തേനീച്ച മെഴുകിൽ നിന്ന് നിർമ്മിക്കാൻ തുടങ്ങി. എന്നാൽ ഇവയെല്ലാം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. പിന്നീട് തിമിംഗല കൊഴുപ്പുൾപ്പെടെ എല്ലാത്തരം കൊഴുപ്പുകളും മെഴുകാക്കി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പാരഫിൻ വാക്സിന്റെ വരവോടുകൂടി മെഴുകുതിരികൾ എല്ലായിടത്തും എത്തി. ഇപ്പോൾ പാരഫിനുമായി ബ്ലെൻഡ് ചെയ്തും അല്ലാതെയും പല വസ്തുക്കളും വാക്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
കേരളത്തിൽ ഒരു കാലത്ത് എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ്, മരോട്ടി എണ്ണ, പുന്നയ്ക്ക എണ്ണ, പരുത്തി എണ്ണ, കടല എണ്ണ തുടങ്ങിയവ ഉപയോഗിച്ചാണ് വിളക്കുകള്‍ കത്തിച്ചിരുന്നത്. വീടുകളിൽ കൂടുതലും നിലവിളക്ക്, ചങ്ങലവട്ടവിളക്ക്, തൂക്കുവിളക്ക്, കുത്തുവിളക്ക് എന്നിവയായിരുന്നു. അമ്പലങ്ങളിൽ വലിയ അളവിൽ വെളിച്ചം ലഭിക്കാന്‍ തീവെട്ടികളും, ലോഹങ്ങളിലും കല്ലിലും നിർമ്മിച്ച വിളക്കുകളും ഉണ്ടായിരുന്നു. പിന്നീലുള്ള കാലത്തു പല മോഡൽ ക്ഷേത്ര വിളക്കുകൾ ഉണ്ടായി (ചില ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്). സർക്കാർ ഉടമസ്ഥതയിലുള്ള ഉദ്യോഗസ്ഥ മന്ദിരങ്ങളിൽ എല്ലാം വിളക്കുവെയ്പുകാരന്‍ എന്ന പേരിൽ തസ്‌തികയുണ്ടായിരുന്നു. അക്കാലത്തു ഇരുട്ടത്ത് സഞ്ചരിക്കുമ്പോൾ ചൂട്ടോ (തെങ്ങിന്റെ ഓല, അരിപ്പ, കൊതുമ്പ് – ഓല ചൂട്ടെന്നും അരിപ്പ ചൂട്ടെന്നും പറയും) അല്ലെങ്കില്‍ പന്തമോ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാറ്റും മഴയും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ചില കമ്പനികൾ തൊഴിലാളികള്‍ക്ക് രാത്രി ജോലി കഴിഞ്ഞുപോകുമ്പോള്‍ ചൂട്ടുവാങ്ങാന്‍ വേണ്ടി ചൂട്ടലവൻസ് നല്‍കിയിരുന്നു. പഴയകാലത്തു ചൂട്ടുവീശുന്നത് കണ്ടാലറിയാം ആരാണ് വരുന്നതെന്ന്.
പിന്നീട് നാലുഭാഗത്തും ചില്ലുകളുള്ള പാനീസ് വിളക്ക് (ഫാനൂസ്) അറേബ്യയിൽ നിന്നും എത്തി. വെളിച്ചെണ്ണ ആയിരുന്നു ആദ്യ ഇന്ധനം. അറേബ്യായിൽ മെഴുകായിരുന്നു ആദ്യ ഇന്ധനം. ഈജിപ്തിലെ (ഫാനൂസ് വിളക്കിന്റെ ജന്മം ഈജിപ്ത് ആണ് അറബ് അല്ല, രണ്ടും രണ്ടാണേ!) Fatimid ഖലീഫമാർ റമദാൻ മാസപ്പിറവി ദൃശ്യമായ സന്തോഷം കൊണ്ട് രാത്രി ഫാനൂസ് കത്തിച്ച് റോഡിലൂടെ നടന്നിരുന്നു. കുട്ടികൾ ഉൾപ്പെടെ ധാരാളം പേര് അവരെ അനുഗമിക്കുമായിരുന്നു.
പിന്നീട് ഗ്ലാസ്സ് വിളക്ക് (ക്ലാസ്സ്) വന്നു, കല്ലുറാന്തല്‍ വിളക്ക് വന്നു. കമ്പിറാന്തൽ വിളക്ക് വന്നു. മെഴുകുതിരി മാത്രം ഉപയോഗിക്കാവുന്ന സ്പ്രിങ് ലാമ്പ് വന്നു. രാത്രിയിൽ മെഴുകുതിരി ചിരട്ടയിൽ വെച്ചുള്ള നടപ്പ് തുടങ്ങി. എന്നാല്‍ മണ്ണെണ്ണയും മണ്ണെണ്ണ വിളക്കുകളുടെയും വരവ് പുതിയ ചരിത്രം സൃഷ്ടിച്ചു.
മണ്ണെണ്ണ കൊണ്ട് കത്തിക്കാവുന്ന പലിശവിളക്ക് 1900 ല്‍ കേരളത്തിലെത്തി. അതോടെ ചിലയിടങ്ങളിൽ മണ്ണെണ്ണ വിൽപ്പന ആരംഭിച്ചു. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിൻറെ “എന്റെ സ്മരണകൾ” എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്, ഗുരുവായൂരിലെ ഒരു കടയില്‍നിന്നും മണ്ണെണ്ണ വാങ്ങി പലിശവിളക്ക് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ആളിപ്പടർന്നതും കണ്ടുനിന്നവർ ഭയന്നോടിയതുമൊക്കെ. പലതരം വിളക്കുകളെ പറ്റിയുള്ള വിവരണവും ആ പുസ്തകത്തിലുണ്ട്.
മണ്ണെണ്ണ ഉപയോഗിക്കുന്ന തരം പാനീസുകളും ശരറാന്തൽ വിളക്കുകളും, അരയ്ക്കലാമ്പുകളും ചിമ്മിനി വിളക്കുകളും, മൂട്ട വിളക്കുകളും, പതിന്നാലാം നമ്പർ വിളക്കുകളും, എന്തിനേറെ മാടമ്പി വിളക്കുകൾ വരെ (കാഴ്ചയിൽ തോന്നുന്ന പ്രകടമായ വ്യത്യാസം, പ്രവർത്തനത്തിലെ വളരെ ചെറിയ മാറ്റം എന്നിവകൊണ്ട് കിട്ടിയ പേരുകൾ ആണ് കൂടുതലും) വളരെ പ്രചാരം കിട്ടിയവയാണ്. മുംബൈയിൽ ഗ്രാന്‍ഡ് റോഡ് റെയില്‍വേസ്റ്റേഷന് അടുത്തായുള്ള ചോർബസാറിൽ അൻവർ ലാമ്പ് ഷോപ്പ് എന്നൊരു കടയുണ്ട്. ഇപ്പോഴുണ്ടോ എന്നറിയില്ല. പഴയകാലത്ത് ഉപയോഗിച്ചിരുന്ന പല തരത്തിലുള്ള റാന്തൽ വിളക്കുകൾ, എണ്ണ വിളക്കുകൾ, ചില്ല് വിളക്കുകൾ, വർണ്ണ വിളക്കുകൾ അങ്ങനെ ധാരാളം തരത്തിലുള്ള വിളക്കുകൾ ഇവിടെ ലഭിക്കും. ചോർബസാറാണ്, ശ്രദ്ധിച്ചില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സാധനം കൈയ്യിലിരിക്കും. ചിലപ്പോൾ പോക്കെറ്റിലെ പഴ്‌സും പോകും.
മണ്ണെണ്ണ പമ്പുചെയ്ത് വാതകമാക്കി – പെട്രോമാക്സ് – തിരി ഉപയോഗിച്ച് കത്തിക്കുന്ന വിളക്കുകൾ വളരെയധികം പ്രചാരം കിട്ടിയവയാണ്. 1910 ൽ ജർമനിയിൽ, മാക്സ് ഗ്രീറ്റ്സ് എന്ന ആളാണ് പെട്രോമാക്സ് കണ്ടുപിടിച്ചത്. പെട്രോളിയം + മാക്സ് ഗ്രീറ്റ്സ് = പെട്രോ-മാക്സ്. പല കമ്പനികളും പല പേരിലും ഇത്തരം വിളക്കുകൾ നിർമ്മിച്ചപ്പോഴും നാം എല്ലാവരും പെട്രോമാക്സ് എന്ന് തന്നെയാണ് ഇവയെ വിളിച്ചിരുന്നത്. പെട്രോമാക്സ് അണക്കാൻ പറ്റാതെ ഭയന്ന് തോട്ടിൽ എറിഞ്ഞ ഒരു സംഭവം ഇപ്പോഴും ഓർമ്മയുണ്ട്.
കോഴിക്കോട് താമസിക്കുന്ന ഇത്തനക്കണ്ടി രത്നപ്രസാദ് എന്ന ഐസിആർ പ്രസാദ്, ലൈറ്റ് ഹൗസ് കീപ്പർ ജോലിയിൽ നിന്നുകൊണ്ടുതന്നെ വിളക്കുകളുടെ വലിയ ലോകത്തേക്ക് ഇറങ്ങിയ ആളായിരുന്നു. മുഗള്‍ ലാംപ്, അമേരിക്കന്‍ ഗ്യാസ് ലാംപ്, ഖൊറാസാന്‍ ലാംപ്, മാസ്റ്റ്ഹെഡ് വിളക്ക്, റെയിൽറോഡ് വിളക്ക്, റെയിൽവേ അടയാള വിളക്ക്, മദ്യം കൊണ്ട് കത്തിക്കുന്ന ആൽക്കഹോൾ വിളക്ക്, ഹരിക്കെയ്ൻ വിളക്ക്, ബിർമിങ്ഹാം വിളക്ക്, ഡിറ്റ്മാർ വിളക്ക്, മണ്ണെണ്ണയും വെളിച്ചെണ്ണയും ഒരേസമയം ഉപയോഗിക്കുന്ന ഇരട്ട വിളക്ക്, സാധാരണവിളക്കുകളുടെ തിരി മുകളിലേക്കു കത്തുമ്പോൾ തിരി താഴേക്കു കത്തുന്ന തരം വിളക്ക് തുടങ്ങി കേരളത്തില്‍ ഉപയോഗിച്ചിരുന്ന കിണ്ടി വിളക്ക്, കല്‍വിളക്ക്, തീവെട്ടി, ചമയ വിളക്ക് അടക്കം 2000 ത്തിൽ പരം വിളക്കുകൾ ആണ് അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉള്ളത്.
കേരള ചരിത്രത്തിൽ പ്രാധാന്യമുള്ള ചില വിളക്കുകൾ ആണ് ചങ്ങനാശേരിയിലും, പാലക്കാട്ടും, തൃശൂരും, വടകരയിലും ഒക്കെയുള്ള അഞ്ചു വിളക്കുകൾ. വടകരയിലെ വിളക്ക് അഞ്ചു വിളക്കാണോ എന്ന് വ്യക്തമായി അറിയില്ല. ഇവയിൽ ചിലവ ഇപ്പോഴും എണ്ണയിൽ പ്രകാശിക്കുന്നു, ചിലവ വൈദ്യുതിയിലേക്കും വഴിമാറി.ഏറ്റവും അവസാനം കൊടുത്തിരിക്കുന്ന ആനവിളക്ക് കാഞ്ഞൂർ സെബസ്ത്യാനോസ് പള്ളിയിലെതാണ്. ആ വിളക്കും ശക്തൻ തമ്പുരാനെയും ചേർത്തുള്ള ഐതിഹ്യവും നിലവിലുണ്ട്. അങ്ങനെ വിളക്കുവെളിച്ചച്ചരിത്രം പറഞ്ഞാലും തീരില്ല. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകാം വിളക്ക് എന്ന വാക്കുണ്ടായത്. ചിത്രങ്ങൾ വെറുതെ കാണാൻ വേണ്ടി മാത്രം. പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.