
വിവാദം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്ജ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചത്. അതേസമയം നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് അറിയിച്ചു.
ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. മുകേഷിന്റെ രാജിക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്. അതേസമയം മുകേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ഐപിസി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ, ഐപിസി 376 (1) ബലാൽസംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതിനിടെ, സി.പി.ഐ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറിയുമായ ആനി രാജ, ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ നടനും രാഷ്ട്രീയക്കാരനുമായ മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.