
എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെയും കണ്ടുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.
ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം.
സുഹൃത്തിൻറെ ക്ഷണപ്രകാരമാണ് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ശക്തമാണ്.
തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ 2023 മെയ് 20 മുതൽ 22വരെയാണ് ആർഎസ്എസ് ക്യാമ്പ് നടന്നത്. ക്യാമ്പിനിടയിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി ചർച്ച നടത്തിയത്. ഒപ്പം പഠിച്ച ഒരു സുഹൃത്ത് മുഖേന വിജ്ഞാൻഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടുവെന്നും ജയകുമാറിൻറെ കാറിലാണ് ദത്താത്രേയ ഹൊസബലെയെ ഹോട്ടലിലെത്തി കണ്ടതെന്നുമാണ് അജിത്ത് കുമാറിൻ്റെ വിശദീകരണം.