ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍; പാസ്‌പോര്‍ട്ട് അടക്കമുള്ളവ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍; പാസ്‌പോര്‍ട്ട് അടക്കമുള്ളവ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചു. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി.

എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ അംഗത്വ രേഖയും പാസ്സ്പോർട്ടും അടക്കം തിരികെ നൽകാൻ നിർദേശിക്കണമെന്നാണ് കാപ്പന്റെ ആവശ്യം. സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കുമ്പോൾ എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

എന്നാൽ ഇതിന് പുറമെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും കേസുമായി ബന്ധപ്പെട്ട ആരുമായി ബന്ധപ്പെടരുതെന്നും, പാസ് പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളും സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. ജാമ്യം ലഭിച്ച് ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടര്‍ന്നിരുന്നു. ഇതില്‍ ഇളവ് തേടിയാണ് ഇപ്പോൾ സിദ്ധിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായത്. അന്ന് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

അറസ്റ്റിലാകുമ്പോൾ കാപ്പൻ്റെ എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസെൻസ്, മെട്രോ കാർഡ് തുടങ്ങിയവയും ഫോട്ടോയും യു.പി പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ, കേരള പത്ര പ്രവർത്തക യൂണിയൻ്റെ അംഗത്വ രസീതുകളും ഉത്തർപ്രദേശ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതെല്ലം വിട്ടു നൽകണമെന്നാണ് ഇപ്പോളത്തെ കാപ്പന്റെ ആവശ്യം. അതേസമയം കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *