
Ashtami Rohini Guruvayur തൃശൂർ: ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്. അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കുകയാണ് ഭക്തർ. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കുകയാണ്. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദർശനം നടത്താൻ വരി നിൽക്കുന്നവരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് അകത്തു പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഇല്ല. പുലർച്ചെ 4:30 മുതൽ 5:30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും മുതിർന്ന പൗരന്മാർക്ക് ക്ഷേത്രത്തിൽ പ്രത്യേക ദർശനമൊരുക്കിയിട്ടുണ്ട്.
ചോറൂണു കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യമുണ്ടാകും. നാട്ടുകാർക്ക് നിലവിലുള്ള രീതി തുടരുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച തിരക്കു പരിഗണിച്ച് ഇന്നുമുതൽ ബുധനാഴ്ചവരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ, വിഐപി ദർശനം ഇല്ല. വരി നിൽക്കാൻ പുറത്ത് പ്രത്യേക പന്തലുകളും നിർമിച്ചിട്ടുണ്ട്. കിഴക്കേ നടപ്പുരയും പൂന്താനം ഹാളും ഭക്തർക്ക് വേണ്ടി കൂടുതലായി ഉപയോഗിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലെ ഇന്നത്തെ ചടങ്ങുകൾ
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്. രാവിലെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, ഉച്ചകഴിഞ്ഞ് വൈക്കം ചന്ദ്രന്‍റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി പഞ്ചവാദ്യം, ശശി മാരാരും ഗുരുവായൂർ മുരളിയും നയിക്കുന്ന ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ്, വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി 12:30യോടെ നടയടയ്ക്കും.
ഗുരുവായൂർ വഴിപാട്, നിവേദ്യം
പാൽപായസവും അപ്പവുമാണ് പ്രധാന ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട്. 8.08 ലക്ഷം രൂപയുടെ പാൽപായസവും 7.25 ലക്ഷം രൂപയുടെ 42,000ത്തോളം അപ്പവും തയാറാക്കും. 2 അപ്പത്തിന് 35 രൂപയാണ് ചുരുങ്ങിയ നിരക്ക്. ഒരാൾക്ക് 35 രൂപയുടെ 15 ടിക്കറ്റ് വരെ നൽകും. പാൽപായസം ഉച്ചപ്പൂജയ്ക്കും അപ്പം അത്താഴപ്പൂജയ്ക്കും നിവേദിക്കും.
പിറന്നാൾ സദ്യ
കണ്ണന്‍റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിവസത്തിൽ ഗുരുവായൂരിൽ കാൽലക്ഷം പേർക്ക് പ്രസാദ ഊട്ട് നൽകും. കാലത്ത് 9ന് തെക്കേനട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അന്നലക്ഷ്മി ഹാളിലും സമീപത്തും പ്രസാദ ഊട്ട് നൽകിത്തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ക്യൂ അവസാനിപ്പിക്കും. ശർക്കരവരട്ടി, കായവറവ്, പച്ചടി, മെഴുക്കുപുരട്ടി, രസകാളൻ, ഓലൻ, അവിയൽ, എരിശേരി, ഉപ്പിലിട്ടത്, പുളിയിഞ്ചി, പപ്പടം, മോര്, പാൽപായസം എന്നിവയാണ് സദ്യയിലെ വിഭവങ്ങൾ.