
കൊച്ചി: കനത്ത മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾ മൂലം വന്ദേ ഭാരത് സർവ്വീസ് ഇന്ന് വൈകിയോടും. ഇന്ന് ഉച്ച കഴിഞ്ഞ് 4.05നു തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്സ് വൈകുന്നേരം 6.00 മണിക്കേ പുറപ്പെടുകയുള്ളൂ എന്ന് റെയില്‍വേ അറിയിച്ചു. അതെസമയം സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ റദ്ദാക്കുകയിട്ടുണ്ട്. ചില ട്രെയിനുകൾ വൈകിയോടുന്നുമുണ്ട്. ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള റൂട്ടിൽ മാന്നനൂരിൽ പാളത്തിനു സമീപം മണ്ണിടിച്ചിലുണ്ടായി. ഇതാണ് കുറെ ട്രെയിനുകൾ റദ്ദാകാൻ കാരണം. തൃശ്ശൂരിൽ അകമല ഭാഗത്ത് റെയിൽപ്പാളത്തിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. ഈ അപകട സാഹചര്യം മൂലമാണ് എറണാകുളം – ഷൊർണൂർ റൂട്ടിൽ യാത്ര തടസ്സപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്.പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയിൽ വെള്ളം വൻതോതിൽ കയറിയതിനാൽ പട്ടാമ്പി പാലം അടച്ചു. ഇതോടെ ഇരുകരകളും തമ്മിലുള്ള ഗതാഗതം വലിയൊരളവ് തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട് താമരശ്ശേരി ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് താമരശ്ശേരി ചുരത്തിൽ നാഹന നിയന്ത്രണം നിലവിൽ വന്നത്. അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവാദമില്ല. ചുരത്തിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലാണിത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനും എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
