ഉഗാണ്ട: നൃത്തച്ചുവടിന് സമാനമായ വിറയൽ, പനി, ക്ഷീണം, തളർച്ച, നടക്കാൻ കടുത്ത ബുദ്ധിമുട്ട്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിൽ ഏകദേശം 300 പേർ അജ്ഞാത രോഗത്തിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. രോഗബാധിതരിൽ നൃത്തച്ചുവടിന് സമാനമായ വിറയൽ അനുഭവപ്പെടുന്നതിനാൽ ‘ഡിങ്ക ഡിങ്ക’ എന്ന് ഈ രോഗം പ്രാദേശികമായി അറിയപ്പെടുന്നു. സ്ത്രീകളും പെൺകുട്ടികളുമാണ് രോഗബാധിതർ. ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അജ്ഞാത രോഗത്തെക്കുറിച്ച് ഉത്തരം കിട്ടാതെ വലയുകയാണ് ആരോഗ്യപ്രവർത്തകർ.
രോഗബാധിതരിൽനിന്ന് ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി ഉഗാണ്ട ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. കമ്മ്യൂണിറ്റി ആരോഗപ്രവർത്തകർ നൽകുന്ന ആൻ്റിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ചാണ് ഡിങ്ക ഡിങ്ക രോഗത്തിൻ്റെ ചികിത്സ പുരോഗമിക്കുന്നത്.
ചികിത്സയ്ക്കായി ഏതെങ്കിലും ഔഷധ സസ്യം ഉപയോഗിക്കാമോ എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രത്യേക ചികിത്സാ രീതിയെ തുടർന്ന് ഒരാഴ്ചക്കകം രോഗികൾ സുഖം പ്രാപിക്കുന്നുണ്ടെന്നും രോഗബാധിതർ ജില്ലയിലെ ആശുപത്രികൾ മുഖേന ചികിത്സ തേടണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ ബുണ്ടിബുഗ്യോ ജില്ലയ്ക്ക് പുറത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
1518ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ‘ഡാൻസിങ് പ്ലേഗ്’ എന്ന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് സമാനമാണോ ഡിങ്ക ഡിങ്ക രോഗം എന്നതിന് അധികൃതർക്ക് ഉത്തരമില്ല. ഡാൻസിങ് പ്ലേഗിൻ്റെ കാരണവും അജ്ഞാതമായി തുടരുകയാണെങ്കിലും ഫംഗസ് മൂലമുള്ള ഭക്ഷ്യവിഷബാധ, കടുത്ത മാനസ്സിക സമ്മർദം, ആത്മീയ പരമാനന്ദം തുടങ്ങിയവയാകാം ആരോഗ്യാവസ്ഥയ്ക്ക് പിന്നിലെന്ന നിഗമനങ്ങൾ ഉണ്ടായിരുന്നു. 50 മുതൽ 400 വരെ ആളുകൾ ഒരാഴ്ചക്കാലം നിർത്താതെ നൃത്തംവെച്ചു എന്നാണ് പറയപ്പെടുന്നത്.
ഡിങ്ക ഡിങ്ക രോഗം ബാധിച്ച പലരിലും കടുത്ത പനി, ക്ഷീണം, തളർച്ച എന്നിവയാണ് അനുഭവപ്പെടുന്നത്. അനിയന്ത്രിതമായ വിറയൽ അനുഭവപ്പെടുന്നതിനാൽ നടക്കാൻ ബുദ്ധിമുണ്ട് നേരിടുന്നുണ്ട്. നടക്കാൻ ശ്രമിക്കുമ്പോഴെല്ലാം ശരീരം അനിയന്ത്രിതമായി വിറയ്ക്കുകയാണെന്നും ശരീരം തളർന്നുപോകുന്നതുപോലെ അനുഭവപ്പെട്ടുവെന്നും രോഗബാധിതൻ ഉഗാണ്ടൻ ദിനപത്രമായ മോണിറ്ററിനോട് പറഞ്ഞു. വളരെ അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. ചികിത്സയ്ക്കായി തന്നെ ബുണ്ടിബുഗ്യോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ സുഖമായെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഡിങ്ക ഡിങ്ക രോഗത്തിൻ്റെ പശ്ചാത്തലത്തിൽ ബുണ്ടിബുജ്യോയിൽ പൊതുജനാരോഗ്യ കാംപയിനുകൾ ആരംഭിച്ചിട്ടുണ്ട്. പനിയോ ശരീര വിറയലോ ബലഹീനതയോ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് ബോധവത്കരണം നടത്തുന്നത്.