നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്ന ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തിൽ വിന്യസിച്ചു.

വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷൻ ഡയറക്ടർ. ഐ എസ് ആർ ഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.

1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങൾ 317-ാം സെക്കൻഡിൽ ബംഗാൾ ഉൾക്കടലിൽ അസ്തമിച്ചു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കുതിച്ച ഐഎസ്ആർഒ നാല് വീതം എസ്എൽവി-3, എഎസ്എൽവി വിക്ഷേപണങ്ങളും, 62 പിഎസ്എൽവി വിക്ഷേപണങ്ങളും, 17 ജിഎസ്എൽവി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉൾപ്പടെ), ഏഴ് എൽവിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എൽവി വിക്ഷേപണങ്ങളും, ഓരോ ആർഎൽവി ഹെക്സ്, ടെസ്റ്റ് വെഹിക്കിൾ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയിൽ നടത്തി വിജയഗാഥ രചിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *