വേദനിച്ച് നിലവിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു, എന്തിനാണ് കീറി മുറിക്കുന്നതെന്ന് ചോദിച്ചു; ആശുപത്രിക്കെതിരെ കുടുംബം

വേദനിച്ച് നിലവിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു, എന്തിനാണ് കീറി മുറിക്കുന്നതെന്ന് ചോദിച്ചു; ആശുപത്രിക്കെതിരെ കുടുംബം

കോഴിക്കോട് ഉള്ള്യെരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അശ്വതിയുടെ കുടുംബം. സിസേറിയന്‍ ആവശ്യപ്പെട്ടപ്പോള്‍, എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു എന്നാണ് ഭര്‍ത്താവ് വിവേക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു. നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന് ആവശ്യപെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടര്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ഡോക്ടര്‍ ഉണ്ടെന്ന് കള്ളം പറഞ്ഞു.

വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്‌നം ഇല്ല എന്നാണ്. ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് ആശുപത്രി മാറ്റാന്‍ നീക്കം നടത്തി. വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി നേരിട്ടാണ് നീക്കം നടത്തിയത്.

അശ്വതിയുടെ ആരോഗ്യസ്ഥിതി മറച്ചുവച്ചു എന്നാണ് ഭര്‍ത്താവ് പറയുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അത്തോളി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. പിന്നീട് ഗർഭപാത്രം തകർന്നു കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ​ഗർഭപാത്രം നീക്കം ചെയ്തു.

ഇതോടെ ആരോ​ഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ ബന്ധുക്കൾ വിദ​ഗ്ദ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ചികിത്സയിലിരിക്കെയാണ് മരണം. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാനും അശ്വതിയുടെ ജീവൻ അപകടത്തിലാവാനും കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *