‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’, ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’, ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ആക്‌സിഡന്റലി പ്രധാനമന്ത്രിയായി എന്നതായിരുന്നു മന്‍മോഹന്‍ സിംഗിന് ലഭിച്ചിരുന്ന വിശേഷണം. അദ്ദേഹത്തിന്റെ ബയോപിക് ഒരുങ്ങിയപ്പോള്‍ ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ടൈറ്റിലില്‍ തന്നെ എത്തി. എന്നാല്‍ രാജ്യത്തിന് ആവശ്യമുള്ള ജനോപകാര പദ്ധതികള്‍ തന്റെ ‘ആക്‌സിഡന്റല്‍’ ഭരണകാലത്ത് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2019ല്‍ ആണ് മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പുറത്തിറങ്ങിയത്.

2019 ജനുവരി 11ന് റിലീസ് ചെയ്ത സിനിമ, ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ദ് മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിംഗ്’ എന്ന ഏറെ വിവാദമായ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് എത്തിയത്. 2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു ആണ് ഈ പുസ്തകം രചിച്ചത്. 2014ല്‍ പുറത്തിറങ്ങിയ പുസ്തകത്തെ ‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’ എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. പുസ്തകം പോലെ തന്നെ റിലീസിന് മുമ്പ് സിനിമയും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടി ആയിട്ടായിരുന്നു ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിയേറ്ററുകളില്‍ എത്തിയത്. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗായി വേഷമിട്ടത്. സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടിയായ സുസെയ്ന്‍ ബെര്‍ണെര്‍ട്ടും, രാഹുല്‍ ഗാന്ധിയായി അര്‍ജുന്‍ മാത്തൂറും, പ്രിയങ്ക ഗാന്ധിയായി അഹാന കുമ്രയും, സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയുമാണ് വേഷമിട്ടത്. വിജയ് ഗുട്ടെ സംവിധാനം ചെയ്ത സിനിമ സോണിയ ഗാന്ധിയെയും കുടുംബത്തെ താറടിച്ചുകാട്ടാനുള്ള ബിജെപി പ്രചാരണത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സിനിമയുടെ ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ കോണ്‍ഗ്രസ്-ബിജെപി രാഷ്ട്രീയപ്പോര് തന്നെ നടന്നു. സോണിയാ ഗാന്ധിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മന്‍മോഹന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന സൂചനകള്‍ നല്‍കിയ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുപക്ഷവും കൊമ്പുകോര്‍ത്തത്. ”മഹാഭാരതത്തില്‍ പോലും 2 കുടുംബങ്ങളുണ്ട്. ഇന്ത്യയില്‍ പക്ഷേ, ഒരു കുടുംബം മാത്രമാണുള്ളത്” എന്ന് സിനിമയുടെ ട്രെയ്‌ലറില്‍ സഞ്ജയ ബാരുവിന്റെ കഥാപാത്രം, ഗാന്ധി കുടുംബത്തെ സൂചിപ്പിച്ച് പറയുന്ന ഡയലോഗുകള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ട്രെയ്‌ലര്‍ നിരോധിക്കണമെന്ന ഹര്‍ജി നല്‍കിയെങ്കിലും ഡല്‍ഹി കോടതി തള്ളിയിരുന്നു.

‘ഒരു കുടുംബം 10 വര്‍ഷം രാജ്യത്തെ ബന്ദിയാക്കിയതിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണുക’ എന്ന് ബിജെപി എക്‌സില്‍ പ്രചാരണം നടത്തിയതോടെ രാഷ്ട്രീയ പോര് മുറുകി. സിനിമയുടെ റിലീസ് കോണ്‍ഗ്രസ് തടയുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും അത് വ്യാജമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. ചിത്രം തങ്ങളെ മുന്‍കൂട്ടി കാണിക്കാതെ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് തള്ളിയാണ് വിലക്ക് ഇല്ലെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. സിനിമയുടെ റിലീസിന് ഒരു ദിവസം മുമ്പായിരുന്നു ഹര്‍ജി നല്‍കിയത്. ഭരണഘടനാ പദവിയിലിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ അവകാശമില്ല എന്നായിരുന്നു ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന്‍ നല്‍കിയ ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു.

സിനിമയെ കുറിച്ച് പ്രതികരിക്കാന്‍ മന്‍മോഹന്‍സിംഗും വിസമ്മതിച്ചിരുന്നു. സിനിമയില്‍ അഭിനയിച്ച ശേഷം ”പ്രിയപ്പെട്ട മന്‍മോഹന്‍ സിംഗ് ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല” എന്നായിരുന്നു അനുപം ഖേര്‍ പരസ്യ പ്രസ്താവന നടത്തിയത്. 18 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ലോകമെമ്പാടുമായി 31 കോടി കളക്ഷന്‍ നേടിയിരുന്നു. അതേസമയം, രാജ്യം കണ്ട ‘ദുര്‍ബല പ്രധാനമന്ത്രി’ എന്ന വിശേഷണമായിരുന്നു മന്‍മോഹന്‍ സിംഗിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ നയപരമായ നിലപാടായിരുന്നു മന്‍മോഹന്‍ സിംഗിന്റെത് എന്ന് പലരും തിരുത്തുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *