
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്നും ഹനുമാൻ കുരങ്ങുകൾ ചാടി പോയി. നാല് ഹനുമാൻ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പെൺ കുരങ്ങുകളെയാണ് കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ചാടിപ്പോകുന്നത്.
ഇന്ന് രാവിലെ മുതലാണ് ഹനുമാൻ കുരങ്ങുകളെ കാണാതായത്. തുറന്ന കൂടിൻ്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകൾ മൃഗശാലാവളപ്പിലെ മരങ്ങളിൽ കയറിക്കൂടുകയായിരുന്നു. ഒരു ആൺ കുരങ്ങ് മാത്രമാണ് ഇപ്പോൾ കൂട്ടിൽ അവശേഷിക്കുന്നത്. ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന് മൃഗശാലാ അധികൃതർ പറഞ്ഞു.
കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മയക്കുവെടി വെച്ചാൽ മരത്തിൽ നിന്ന് താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്നതിനാൽ ഈ മാർഗം നിലവിൽ അധികൃതർ ആലോചിക്കുന്നില്ല. തീറ്റ ഇട്ട് ആകർഷിക്കാനുള്ള ശ്രമങ്ങൾ മൃഗശാലയിൽ നിന്ന് തന്നെ തുടരുകയാണ്. അതേസമയം കഴിഞ്ഞ വർഷം ജൂണിൽ ഹനുമാൻ കുരങ്ങ് മൃഗശാല കോംപൗണ്ട് വിട്ട് പുറത്തുപോയിരുന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഏറെ പണിപ്പെട്ട് ഹനുമാന്‍ കുരങ്ങിനെ പിടികൂടിയത്.