ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

അറസ്റ്റിലായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ബംഗ്ലാദേശ് കോടതി. ജനുവരി രണ്ടിന് മാത്രമെ ഇനി കേസ് പരിഗണിക്കുവെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിത സനാതനി ജാഗരണ്‍ ജോടിന്റെ വക്താവാണ് കൃഷ്ണദാസ്. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ നവംബര്‍ 25ന് ധാക്കയിലെ ഹസ്രത് സഹ്ജലാല്‍ വിമാനത്താവളത്തില്‍നിന്നാണ് അറസ്റ്റ്‌ചെയ്തത്.

നവംബര്‍ 26ന് കൃഷ്ണദാസിനെ ഛത്തോഗ്രാം കോടതി ജാമ്യം നിഷേധിച്ച് ജയിലിലേക്ക് അയച്ചിരുന്നു. തുടര്‍ന്നു ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

മെട്രോപോളിറ്റന്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് സെയ്ഫുളിന്റെ മുന്പാകെയാണു ഹര്‍ജി ഇന്നലെ പരിഗണനയ്ക്കു വന്നത്. ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതിക്കു പുറത്തു കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. ദാസിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഛത്തോഗ്രാം ബാര്‍ അസോസിയേഷന്റെ നേതാവും മറ്റ് അഭിഷാകരും കോടതി വളപ്പിനുള്ളില്‍ പ്രകടനം നടത്തിയിരുന്നു.

അതേസമയം, കൃഷ്ണദാസിനുവേണ്ടി ഹാജരാകാനിരുന്ന അഭിഭാഷകനു ഭീഷണിയും സമ്മര്‍ദവും നേരിടേണ്ടിവന്നതായി അദ്ദേഹത്തിന്റെ അനുയായി സ്വതന്ത്ര ഗൗരംഗ ദാസ് ആരോപിച്ചു. രാഷ്ട്രീയം കളിക്കുന്ന അഭിഭാഷകരില്‍നിന്നാണു ഭീഷണിയുണ്ടായതെന്നും പറയപ്പെടുന്നു. ദാസിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകന്‍ സുഭാഷി ശര്‍മ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇസ്‌കോണിനെതിരെ ബംഗ്ലദേശ് സര്‍ക്കാര്‍ നടപടി കടുപ്പിച്ച് തുടങ്ങി. ഇസ്‌കോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ 30 ദിവസത്തേക്ക് മരവിപ്പിച്ചു.

ഈ അക്കൗണ്ടുകളിലേക്കുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ബിഎഫ്ഐയു) ഉത്തരവിറക്കി. 17 വ്യക്തികളുടെയും ഇടപാട് രേഖകള്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കാനും ബിഎഫ്ഐയു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .

ഇസ്‌കോണ്‍ മുന്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25ന് ചാത്തോഗ്രാമില്‍ നടന്ന റാലിയില്‍ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

അതേസമയം, ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ചിരുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനായി ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുനേതാവായ കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി അഭിഭാഷകര്‍ കടുത്ത നിലപാട് എടുത്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *