അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി. 288 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്.

ശിവസേന നേതാവ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് ബിജെപി നിര്‍ണായകനീക്കം നടത്തിയിരിക്കുന്നത്. ഷാഹുവാഡി, ഹത്കനന്‍ഗലെ നിയമസഭാമണ്ഡലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിനയ്കോറെയും അശോക്മാനെയും പിന്തുണ പ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാരണാനഗര്‍ പഞ്ചസാര ഫാക്ടറിയും ഒരു ഡെയറി യൂണിറ്റും നടത്തുന്ന കോറെ, 2004-14 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സര്‍ക്കാരിന്റെ ഭാഗമായിരുന്നു.

അമരാവതിയിലെ ബദ്‌നേരയില്‍നിന്നു വിജയിച്ച രവി റാണെയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നവിസുമായി അടുപ്പം പുലര്‍ത്തുന്ന രവി റാണെ രാഷ്ട്രീയ യുവസ്വാഭിമാന്‍ പാര്‍ട്ടിയെയാണ് പ്രതിനിധാനംചെയ്യുന്നത്. മുന്‍പ് കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന റാണെ 2019-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് നിരുപാധികപിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

137 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പണ്ട് രാജിവെച്ച് ഒഴിയേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി മഹാരാഷ്ട്ര ബിജെപി ശക്തമായി മുന്നിലുണ്ട്. മുന്‍ സര്‍ക്കാരില്‍ തന്ത്രപരമായി ഉപമുഖ്യമന്ത്രി പദത്തില്‍ തൃപ്തിപ്പെടേണ്ടി വന്ന ഫഡ്നാവിസിനെ തങ്ങള്‍ ശക്തരായ സമയത്ത് മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം.

എന്നാല്‍ ഷിന്‍ഡെ ക്യാമ്പാകട്ടെ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമ്മര്‍ദ്ദ തന്ത്രത്തിലാണ്. യഥാര്‍ത്ഥ ശിവസേനയെ രണ്ടായി വിഭജിക്കുകയും ഭൂരിപക്ഷം എം.എല്‍.എമാരെയും കൂട്ടി ബി.ജെ.പിയുമായി കൈകോര്‍ക്കുകയും ചെയ്ത ഷിന്‍ഡെയ്ക്ക് രണ്ടര വര്‍ഷത്തിലേറെക്കാലം മുഖ്യമന്ത്രി സ്ഥാനം ബിജെപി സമ്മാനിച്ചിരുന്നു.

14ാമത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്നലെ അവസാനിക്കുകയും നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ രാജിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കാകും മുഖ്യമന്ത്രി സ്ഥാനം എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അന്തിമ തീരുമാനമെടുത്തിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *