
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനായ ബിജെപി നേതാവ് നവീൻ ഝായ്ക്കും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌റ്റേ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി, വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചു. പരാതിക്കാരനോട് പ്രതികരണം രേഖപ്പെടുത്താൻ നിർദേശിക്കുകയും കേസ് വിശദമായി പരിശോധിക്കുന്നത് വരെ എല്ലാ വിചാരണ നടപടികളും നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
മാനനഷ്ടക്കേസ് റദ്ദാക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ 2024 ഫെബ്രുവരിയിലെ ജാർഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. തൻ്റെ പ്രസ്താവനകൾ രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാഹുൽ വാദിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗാന്ധിയുടെ പരാമർശങ്ങൾ ഷായുടെ സൽപ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിക്കാരനായ നവീൻ ഝാ ആരോപിച്ചതോടെയാണ് മാനനഷ്ടക്കേസ് ആരംഭിക്കുന്നത്.