12.41 കോടി പിടിച്ചെടുത്തു; 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചു; സാന്റിയാഗോ മാര്‍ട്ടിനെതിരെ ഇഡി

12.41 കോടി പിടിച്ചെടുത്തു; 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചു; സാന്റിയാഗോ മാര്‍ട്ടിനെതിരെ ഇഡി

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്ഡില്‍ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി വ്യക്തമാക്കി. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തുവെന്നും മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടിയെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റെയ്ഡിനെ തുടര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.

മാര്‍ട്ടിനും കുടുംബത്തിനും എതിരെയുള്ള അനധികൃത പണമിടപാട് കേസ് അവസാനിപ്പിച്ച കീഴ്കോടതി ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈകോടതി റദ്ദാക്കുകയും കേസ് തുടരാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് ഇഡി വ്യാപക റെയ്ഡുകള്‍ നടത്തിയത്.

സിക്കിം ലോട്ടറിയുടെ വിതരണക്കാരായ ഫ്യൂച്വര്‍ ഗെയിമിംഗ് സൊലൂഷ്യന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും മാര്‍ട്ടിനും 2019 മുതല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയിലാണ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടെടുക്കുകയും ചെയ്തിരുന്നു. സിക്കിം ലോട്ടറി അനധികൃതമായി കേരളത്തില്‍ വിറ്റ് സിക്കിം സര്‍ക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവും മാര്‍ട്ടിനെതിരെയുണ്ട്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വിസസ് 1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജൂണില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 173 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമവിധേയമായി ലോട്ടറി വില്‍പന അനുവദിച്ചിട്ടുണ്ട്. മാര്‍ട്ടിനാണ് ഈ ലോട്ടറി വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *