സോറോസുമായി സോണിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; വേണ്ടെന്ന് പി. സന്തോഷ്‌കുമാര്‍; പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്

സോറോസുമായി സോണിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; വേണ്ടെന്ന് പി. സന്തോഷ്‌കുമാര്‍; പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്

അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ ആരോപണത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്. സോറോസുമായി സോണിയാഗാന്ധിക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തില്‍ ചര്‍ച്ച വേണമെന്നു രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടപ്പോള്‍ അദാനിയെ രക്ഷിക്കാനാണു സോറോസ് വിവാദമെന്ന് പിന്നാലെ സംസാരിച്ച സിപിഐയിലെ പി. സന്തോഷ്‌കുമാര്‍ ആരോപിച്ചു. ഇരട്ട നിലപാട് ‘ഇന്ത്യ’ സഖ്യം നേതാക്കളെപോലും അതിയിപ്പിച്ചു.

ജോര്‍ജ് സോറോസ്, അദാനി വിഷയങ്ങള്‍ ഒരുമിച്ച് ചര്‍ച്ചയ്‌ക്കെടുക്കണമെന്നാണു ബ്രിട്ടാസ് ആവശ്യപ്പെട്ടത്. ഇന്ത്യ സഖ്യത്തിലും കേരളത്തിലെ എല്‍ഡിഎഫിലും ഭിന്നതയുണ്ടാക്കുന്നതാണ് ബ്രിട്ടാസിന്റെ അനാവശ്യവും ദുരുപദിഷ്ടവുമായ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കാഷ്മീരിനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദിക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കു ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിച്ചത്. ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയാണിതെന്നും ബിജെപി ആരോപിക്കുന്നു.

ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാ പസഫിക് (എഫ്ഡിഎല്‍-എപി) ഫൗണ്ടേഷന്റെ സഹമേധാവിയാണ് സോണിയ. കാഷ്മീരിനെ പ്രത്യേക രാഷ്ട്രമായി കാണുന്ന സംഘടനയാണിതെന്നും ബിജെപി പറയുന്നു. സോണിയയും ഈ സംഘടനയും തമ്മിലുള്ള ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും രാഷ്ട്രീയത്തിലും ഇത്തരം വിദേശ സ്ഥാപനങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും ബിജെപി പറഞ്ഞിരുന്നു.

അതേസമയം, ബിജെപി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാര്‍ട്ട് രംഗത്തെത്തി. സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോള്‍ ബിജെപി ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയാണ് മീഡിയപാര്‍ട്ട്. എന്നാല്‍ ബിജെപി വാദത്തിന് തെളിവില്ലെന്ന് മീഡിയപാര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ കുറിച്ചു.

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തില്‍ ബിജെപി ഉദ്ധരിച്ചത് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങള്‍. ഹംഗേറിയന്‍- അമേരിക്കന്‍ വ്യവസായിയുമായ ജോര്‍ജ് സോറോസുമായി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

മീഡിയപാര്‍ട്ടിന്റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് മീഡിയ പാര്‍ട്ടിന്റെ പ്രസാധകയും ഡയറക്ടറുമായ കാരിന്‍ ഫ്യൂട്ടോ പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ”രാഷ്ട്രീയ അജണ്ടകള്‍ക്കായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒസിസിആര്‍പിയെ കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ലേഖനം ഉപകരണമാക്കി മാറ്റിയതിനെ മീഡിയപാര്‍ട്ട് ശക്തമായി അപലപിക്കുന്നു. സംഭവിച്ചത് രാഷ്ട്രീയ അജണ്ടയും പത്രസ്വാതന്ത്ര്യത്തെ ആക്രമിക്കലുമാണ്’.

ബിജെപി ഉയര്‍ത്തിയ ഈ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന വസ്തുതകളൊന്നും ലഭ്യമല്ല, ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന ധീരരായ ഇന്ത്യന്‍- അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കാരിന്‍ ഫ്യൂട്ടോ കൂട്ടിക്കിച്ചേര്‍ത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *