തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

യുഎസ് ജനപ്രതിനിധി സഭാ മുൻ അംഗമായ തുൾസി ഗബാർഡിനെ പുതിയ ഇന്റലിജൻസ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുൾ‍സി. വിശ്വസ്തരെ പ്രധാന പദവികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുൾസിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം.

ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുൾസി ഗബാർഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് മേൽനോട്ടം വഹിക്കും. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുൾസി ഉൾപ്പെട്ടിരുന്നു. നേരത്തെ ഡെമോക്രാറ്റിക് പാർട്ടി അനുയായിരുന്ന തുൾസി. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ തുൾസിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ തുൾസി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുൾസി. ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രവർത്തിക്കെ ഹവായിൽ നിന്നാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഭഗവദ്ഗീതയില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. തുൾസിയുടെ അച്ഛൻ കത്തോലിക്കനും അമ്മ ഹിന്ദുമതം സ്വീകരിച്ചയാളുമാണ്. കൗമാരപ്രായത്തിൽ തന്നെ തുൾസിയും ഹിന്ദുമതം സ്വീകരിക്കുക ആയിരുന്നു.

ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കൻ അനുകൂല ചാനലാണ് ഫോക്സ് ന്യൂസ്. തീവ്ര ദേശീയത നിലപാടും പീറ്റർ ഹെഗ്സെതിന്റെ പ്രത്യേകതയാണ്. ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു.

മാറ്റ് ഗെയറ്റ്സ് അറ്റോർണി ജനറലും ജോൺ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും. ഇസ്രയേലിലേക്കുള്ള അംബാസഡറായി അർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവൻ വിറ്റ്കോഫ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു.

പെന്റഗണിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ ലിസ്റ്റിലുണ്ടെന്നാണ് സൂചന. പീറ്റ് ഹെഗ്സെതിന്റെ നേതൃത്വത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്. ലിസ്റ്റ് ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *