
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിൽ മെൻസ്ട്രൽ കപ്പ് നൽകുന്ന പദ്ധതിയ്ക്ക് 3 കോടി വകയിരുത്തി. ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് മെൻസ്ട്രൽ കപ്പ് നൽകുക. ഇത് ഹരിത കേരള മിഷൻ വഴി വിതരണം ചെയ്യും. അതേസമയം ട്രാൻസ് ജെൻഡറുകൾക്കുള്ള മഴവിൽ പദ്ധതിക്കായി 5.5 കോടി വകയിരുത്തിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല. അതേസമയം സംസ്ഥാനത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി ‘കെ ഹോം’ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അഞ്ച് കോടി രൂപ വിലയിരുത്തി. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ കെ ഹോം പദ്ധതി നടപ്പിലാക്കുക.