
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെത് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ. ഷാരോണിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. ഗ്രീഷ്മ കൊലപ്പെടുത്തിയത് ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്ന് പ്രതിഭാഗവും വാദിച്ചു.
കേസിൽ അന്തിമ വാദം പുരോഗമിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവ്വമായ കേസ് ആണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ എന്നും പ്രോസിക്യൂഷൻ വാദിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി.11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഇന്നലെ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എം എ ബഷീർ ആണ് കേസിൽ വിധി പറഞ്ഞത്.