
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ തുകയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.
ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തത ഇല്ലെന്ന് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തോട് സഹായം ചോദിക്കുമ്പോള്‍ കണക്കുകളില്‍ കൃത്യത വേണം. സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയിലല്ല കണക്കുകള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.
കൃത്യമായ കണക്കുകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി വ്യാഴാഴ്ച വരെ സമയം നല്‍കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ദുരന്ത ബാധിതരെ കൂടി അപമാനിക്കുന്ന നിലപാടുകളെടുക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. ആരെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ല.
നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാല്‍ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.