
നവജാത ശിശുവിന്റെ തുടയിൽ നിന്ന് വാക്സിനേഷൻ എടുക്കാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സ പിഴവ് പരാതി ഉയർന്നത്. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
കണ്ണൂർ പെരിങ്ങോത്തെ ശ്രീജു- രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചു കൊണ്ടുവരുകയായിരുന്നു.