മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായ പൂര്‍ത്തിയായ മകളുടെ ബന്ധത്തിലും, ഇഷ്ടത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

തന്റെ ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലിൽ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവുവും കെ മഹേശ്വര റാവുവും ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവച്ചത്. നരസിപട്ടണത്തെ പിതാവിന്റെ വസതിയിൽ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്.

ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിച്ചത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ സന്നദ്ധതകണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുന്നില്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി വിജയവാഡയില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ലെസ്ബിയൻ ദമ്പതികൾ. ഇതിനിടെ യുവതികളിലൊരാളെ കാണാതാവുകയും തുടര്‍ന്ന് പിതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നേടിയ ഇവര്‍ പിന്നീട് വിജയവാഡയിലേക്ക് താമസം മാറി. ഇവിടെ നിന്നാണ് പിതാവ് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.

അതേ സമയം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ യുവതിയും കുടുബവും മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് പിതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് വിജയവാഡ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി മൊഴി നല്‍കി. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കള്‍ക്ക് നേരെയുള്ള പരാതി പിന്‍വലിക്കാമെന്നും അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *