
വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനെതിരെയുള്ള മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് കേസിൽ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ. ഗ്രൂപ്പ് തുടങ്ങിയ ഗോപാലകൃഷ്ണനെതിരെയുള്ള കാര്യങ്ങൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഗോപാലകൃഷ്ണൻ നൽകിയ വ്യാജ പരാതിയുടെ കാര്യങ്ങളോ, പൊലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ഒന്നും തന്നെ ചാർജ് മെമ്മോയിൽ ഇല്ല.
ഇതിലൂടെ സർക്കാർ ഗോപാലകൃഷ്ണനെ രക്ഷപെടുത്താനാണ് ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. ഗോപാലകൃഷ്ണൻ ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന കാര്യം മാത്രമാണ് മെമ്മോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കേസിൽ തന്റെ ഫോൺ ഹാക്ക് ആയി എന്ന വിശദീകരണമാണ് ഗോപാലകൃഷ്ണൻ നൽകിയത്.
മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും തന്നെ അഡ്മിനായി ആരോ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഹിന്ദു ഗ്രൂപ് തുടങ്ങിയതിനു പിന്നാലെയാണ് മുസ്ലിം ഗ്രൂപ്പ് വന്നത് എന്നത് സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമാണ്. ഗോപാലകൃഷ്ണന്റെ കോൺടാക്റ്റിൽ ഉള്ളവരെ മാത്രം ചേർത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഗ്രൂപ്പിൽ സന്ദേശങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്ക് ആയി എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി. ഗ്രൂപ്പിൽ ചേർക്കപെട്ടവർക്ക് ഇതിനെ കുറിച്ച ഒന്നും അറിയില്ല എന്നാണ് പറയുന്നത്.