![](https://tv21online.com/wp-content/uploads/2024/12/mr-ajithkumar-1-1200x630.jpg-1024x538.webp)
അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആറ് മണിക്കൂർ ആണ് വിജിലൻസ് ചോദ്യം ചെയ്തത്. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരേയുള്ളത്.
വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം നടക്കുന്നത്. പി വി അന്‍വർ നല്‍കിയ പരാതിയിലാണ് അന്വേഷണം.
തന്‍റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ കൈമാറി. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശമവും പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.
മലപ്പുറം മുൻ എസ് പി സുജിത് ദാസ്, മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവരും അന്വേഷണ പരിധിയിലുണ്ട്. കവടിയാറിൽ ആഡംബര ബംഗ്ലാവ് നിർമാണം, കുറവൻകോണത്ത് ചട്ടങ്ങൾ ലംഘിച്ച് ഫ്ലാറ്റ് വാങ്ങൽ, മലപ്പുറം എസ് പിയുടെ വസതിയിലെ മരം മുറിച്ച് കടത്തൽ, കള്ളക്കടത്ത് സ്വർണം മുക്കി എന്നിവയായിരുന്നു പ്രധാന ആരോപണങ്ങൾ. പി വി അന്‍വറിന്‍റെയും സാക്ഷികളുടെയും മൊഴി എടുത്ത ശേഷമായിരുന്നു ഒരാഴ്ച മുമ്പ് എഡിജിപി എം ആർ അജിത് കുമാറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്.