
കേരളത്തിലെ പന്ത്രണ്ടായിരത്തോളം വരുന്ന ചെറുകിട, ഇടത്തരം സ്വർണ വ്യാപാരികളെ വളരെയേറെ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുന്ന ഈ-വേബിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കേരളത്തിലെ ജിഎസ്ടി ഡിപ്പാർട്ട്മെൻറ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ.
ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവും, ആനുപാതികമായ നികുതി വരുമാനവും കേരളത്തിന് ലഭിച്ചു വരുന്നതുമായ സ്വർണ വ്യാപാര മേഖലയെ തകർക്കുവാൻ മാത്രമേ ഇത്തരം നിയമങ്ങൾ ഉപകരിക്കു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നടപ്പാക്കാത്ത ഒരു നിയമം കേരളത്തിൽ മാത്രമായി നടപ്പാക്കുമ്പോൾ ഒരു രാജ്യം ഒരു നികുതി എന്നുള്ള, ചരക്ക് സേവന നികുതിയുടെ അന്തസത്തയ്ക്ക് പോറൽ ഏൽപ്പിക്കുന്നതാണ് ഈ- വേബിലെന്നും അബ്ദുൽ നാസർ അറിയിക്കുന്നു.
സമാന്തര സ്വർണ വ്യാപാരം മേഖലയെ കടിഞ്ഞാൺ ഇടേണ്ടതിന് പകരം, പരമ്പരാഗത സ്വർണ വ്യാപാര മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണം. സ്വർണ്ണ വ്യാപാര മേഖലയെ ആശ്രയിച്ച് 5 ലക്ഷം കുടുംബങ്ങൾ ഉപജീവനം നടത്തുന്നു. കേരളത്തിൽ മാത്രമായി ഈ-വേബിൽ നടപ്പാക്കുമ്പോൾ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 10 ലക്ഷം രൂപ എന്ന പരിധി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രൂപയിൽ അല്ല തൂക്കത്തിലാണ് സ്വർണത്തിന് ഈ-വേബിൽ ഏർപ്പെടുത്തേണ്ടതെന്നും അബ്ദുൽ നാസർ ആവശ്യപ്പെടുന്നു.
രാജ്യത്ത് നിലനിൽക്കുന്ന ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500ഗ്രാം സ്വർണം കൈവശം വെക്കാം എന്നുള്ള നിയമം നിലനിൽക്കുമ്പോൾ 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഈ-വേബിൽ ഏർപ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. വിവാഹിതയായ സ്ത്രീ തന്റെ 300 ഗ്രാം സ്വർണമടങ്ങുന്ന ബാഗുമായി പോയാൽ അത് വ്യാപാര ആവശ്യത്തിന് ഉള്ളതാണോ, സ്വന്തം ആവശ്യത്തിനുള്ളതാണോ എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുക. ഉദ്യോഗസ്ഥർക്ക് ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ട്.
അതിനാൽ ഈ- വേബിൽ ഏർപ്പെടുത്തുമ്പോൾ 500 ഗ്രാമിന് മുകളിൽ സ്വർണം കൊണ്ടുപോകുന്നതിന് ഈ- വേബിൽ ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാതെയാണ് ഡിപ്പാർട്ട്മെൻറ് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. സ്വർണം ആഭരണം ആയി കടകളിൽ വിൽക്കുന്നതിനു മുമ്പായി ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ നിന്നും ഡൈ വർക്ക്, കട്ടിംഗ്, കല്ല് വെക്കൽ, പോളിഷ്, കളർ തുടങ്ങിയ പണികൾ ചെയ്യുന്നതിന് പല പണിശാലകളിലേക്കും കൊണ്ടു പോകേണ്ടിവരുന്നു. സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തെക്കാണ് കൊണ്ടുപോകേണ്ടത്. അതുപോലെതന്നെ സ്വർണം ഹോൾസെയിൽ ആയി വിൽക്കപ്പെടുന്നവർ, സെലക്ഷന് വേണ്ടി അവരുടെ സ്ഥാപനത്തിൽ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതായി വരുമ്പോൾ എങ്ങനെയാണ് ഡോക്കുമെന്റുകൾ സൂക്ഷിക്കേണ്ടത്.
ഈ-വേ ബിൽ നടപ്പാക്കുമ്പോൾ ഇതിനെല്ലാം കൃത്യത വരുത്തുന്നതിനു വേണ്ടി എസ്ജിഎസ്ടി നിയമത്തിൽ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കുലറായി പുറപ്പെടുവിക്കണo. സ്വർണ്ണത്തിന് ഈ-വേ ബിൽ ഏർപ്പെടുത്തി, പത്ത് ലക്ഷം രൂപ പരിധി നിശ്ചയിച്ച് 1.1.2025 മുതൽ നടപ്പിൽ വരുത്തിയ ഈ-വേബിൽ 8.1.25 പിൻവലിക്കുകയും 17.1.25 ൽ ഇറക്കിയ വിജ്ഞാപനം അനുസരിച്ച് 20.1.25 മുതൽ പ്രാബല്യത്തിൽ വരുമെന്ന കേരള ജിഎസ്ടി കമ്മീഷണർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അവ്യക്തതകൾ ഒന്നും തന്നെ മാറ്റുകയോ വ്യക്തമായ സർക്കുലർ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ജി എസ് ടി നിയമത്തിന്റെ EWB-01 ന്റെ ഭാഗം ഏ, ഭാഗം ബി എന്നിവ നിർബന്ധമാണോ എന്ന് കേരള വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നില്ല. ജി എസ് ടി EWB-01ൻറെ എ ഭാഗം മാത്രമേ പരാമർശിക്കുന്നുള്ളൂ.
ബി വിഭാഗത്തിന്റെ ആവശ്യത്തെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നില്ല. (ഭാഗം-എ, സ്വർണ്ണം വിൽക്കുന്നയാളിന്റെയും, വാങ്ങുന്നയാളിന്റെയും വിശദവിവരങ്ങൾ, ഭാഗം-ബി,സ്വർണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങൾ) 50 കിലോമീറ്ററിനുള്ളിൽ ഹൃസ്വദൂര ചലനങ്ങൾ, കൊറിയർ, ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ, നോൺ സപ്ലൈ വിഭാഗങ്ങളിൽ പെടുന്ന സ്റ്റോക്ക് സ്റ്റോക്ക് ട്രാൻസ്ഫറുകൾ, എക്സിബിഷനുകൾ, അറ്റകുറ്റപ്പണികൾ, ജോബ് വർക്ക്, ആഭരണങ്ങൾ സെലക്ഷന് വേണ്ടി കൊണ്ടുപോവുകയും, സെലക്ഷൻ നടത്തി തിരിച്ച് അയച്ചു കൊടുക്കുകയും ചെയ്യുന്ന രീതി തുടങ്ങിയവയ്ക്കൊന്നും ഈ വേബിൽ ബാധകമാണോ? ഇതൊന്നും രണ്ടാമത് പുറപ്പെടുവിച്ച വിജ്ഞാപനത്തിലും പറയുന്നില്ല.
10 ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമോ, നികുതി ഉൾപ്പെടെയുള്ള ഇൻവോയ്സ് മൂല്യമോ എന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. കേരളത്തിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്ഥാനത്തിനകത്തെ നീക്കങ്ങളെ കുറിച്ച് മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ഈ വിഷയങ്ങൾക്കെല്ലാം കൃത്യമായ സർക്കുലർ പുറപ്പെടുവിക്കണമെന്നും, വിശദമായ ചർച്ച നടത്തണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ധൃതിപിടിച്ച് ജനുവരി ഒന്നു മുതൽ നടപ്പാക്കി പിൻവലിച്ച നോട്ടിഫിക്കേഷൻ വീണ്ടും നടപ്പാക്കിയപ്പോൾ കുറ്റമറ്റ രീതിയിലേക്ക് കൊണ്ടുവരുവാൻ ഡിപ്പാർട്ട്മെൻറ് കഴിഞ്ഞിട്ടില്ല. സ്വർണ്ണ വ്യാപാരികളോടുള്ള ശത്രുതയാണ് ഇതിൽ നിന്നും വെളിവാകുന്നതെന്നും അബ്ദുൽ നാസർ ആരോപിക്കുന്നു.