നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രധാനം നിയമനിര്‍മ്മാണത്തിനെന്ന് സ്പീക്കര്‍; നിരവധി ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രധാനം നിയമനിര്‍മ്മാണത്തിനെന്ന് സ്പീക്കര്‍; നിരവധി ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക്

ഇന്ന് ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയും.

സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18ന് നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ സമ്മേളന കാലയളവില്‍ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകള്‍;

ദ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (അമന്റ്‌മെന്‍ഡ്) ബില്‍ (ബില്‍ നം.179), 2023ലെ കേരള കന്നുകാലി പ്രജനന ബില്‍ (ബില്‍ നം. 180), ദ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്‌പെക്ട്‌സ് സേര്‍ട്ടണ്‍ കോര്‍പ്പറേഷന്‍സ് ആന്‍ഡ് കമ്പനീസ്) അമന്റ്‌മെന്‍ഡ് ബില്‍ 2024 (ബില്‍ നം.190), കേരള ജനറല്‍ സെല്‍സ് ടാക്‌സ് (അമന്റ്‌മെന്‍ഡ്) ബില്‍ 2024 (ബില്‍ നം.191), 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ (ബില്‍ നം. 213), ദ പേയ്‌മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് (അമന്റ്‌മെന്‍ഡ്) ബില്‍ 2022 (ബില്‍ നം.107) എന്നിവയാണ്.

കൂടാതെ, 2017- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *